തൃശൂർ: ഗുരുവായൂർ കർണ്ണംകോട് റെയിൽവേഗേറ്റിനു സമീപം വയോധികയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ നിലയിൽ കണ്ടെത്തി. ചേലക്കര സ്വദേശിനിയായ എഴുപത്തിയാറുകാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുറുപ്പംപടി സ്വദേശി സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പോലീസ് കണ്‍ട്രോള്‍ റൂമിലേക്ക് അനില്‍ എന്നയാളാണ് കൊലപാതക വിവരം വിളിച്ചറിയിക്കുന്നത്. താന്‍ ഗുരുവായൂരും പരിസരത്തും അല്ലറ ചില്ലറ ജോലികള്‍ ചെയ്തു ജീവിക്കുന്നയാളാണ്. റെയില്‍വേ ഗേറ്റിനടുത്ത വാടകവീടിനോട് ചേര്‍ന്ന കിണറ്റില്‍ ഒരു സ്ത്രീയെ കൊലപ്പെടുത്തി തള്ളിയിട്ടുണ്ട്. തന്‍റെ പരിചയക്കാരനായ സുരേഷ് എന്നയാളാണ് പ്രതി. ഒരുമിച്ച് മദ്യപിക്കുമ്പോള്‍ അയാള്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. ഇതായിരുന്നു വിവരം.
വിവരമറിഞ്ഞുടന്‍ ഗുരുവായൂര്‍ ടെമ്പിള്‍ പോലീസ് സംഘം സ്ഥലത്ത് പാഞ്ഞെത്തി. വാടക കെട്ടിടത്തിന്‍റെ താത്കാലിക മുറിയില്‍ മദ്യപിച്ച് ലക്കുകെട്ട നിലയില്‍ സുരേഷ് എന്നയാളെ കണ്ടെത്തി. കിണറ്റില്‍ നടത്തിയ പരിശോധനയില്‍ വസ്ത്രം ഉപയോഗിച്ച് കല്ലുകെട്ടിത്താഴ്തിയ മൃതദേഹവും കണ്ടെത്തി. ചേലക്കര സ്വദേശിനിയായ എഴുപത്തിയാറുകാരിയാണ് മരിച്ചത്.





























