തിരുവനന്തപുരം: ബലാത്സംഗ പരാതിക്ക് പിന്നാലെ പരാതിക്കാരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ. പരാതിക്കാരിക്കെതിരെ രണ്ട് വാറണ്ടുകള്‍ ഉണ്ടെന്നും ഇവര്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും എംഎല്‍എ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ കോടതിയില്‍ പറഞ്ഞു. ഒരു സിഐക്കും എസ്‌ഐക്കുമെതിരെ വ്യാജ പരാതി ഉന്നയിച്ച ആളാണ് പരാതിക്കാരിയെന്നും എല്‍ദോസിനായി ഹാജരായ അഭിഭാഷകന്‍ അറിയിച്ചു.
കഴിഞ്ഞ മാസം 28ന് പരാതി നല്‍കുമ്പോള്‍ ബലാത്സംഗത്തിന് ഇരയായതായി വ്യക്തമാക്കിയിരുന്നില്ല. കോവളത്ത് വെച്ച് ആക്രമണത്തിനിരയായെന്ന് പറഞ്ഞ ദിവസം പോലീസ് സംഘം സംഭവ സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴും യുവതി പരാതി നല്‍കിയിരുന്നില്ലെന്നും എംഎല്‍എ വാദിച്ചു. കേസില്‍ വാദം പൂര്‍ത്തിയായി. കേസ് അടുത്ത വ്യാഴാഴ്ച വിധി പറയാനായി മാറ്റിയിട്ടുണ്ട്. എംഎൽഎ നിലവിൽ ഒളിവിലാണ്.
ഇതിനിടെ എംഎല്‍എ അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതിക്കാരി അന്വേഷണ ഉദ്യോഗസ്ഥനും മജിസ്‌ട്രേറ്റിനും മുന്നില്‍ മൊഴി നല്‍കി. കോവളം സൂയിസൈഡ് പോയിന്റില്‍ വെച്ചായിരുന്നു സംഭവം. എന്നാല്‍ സംശയം തോന്നിയപ്പോള്‍ ഓടി രക്ഷപ്പെട്ട് ഒരു വീടിന് പിന്നില്‍ ഒളിച്ചിരുന്നുവെന്നാണ് മൊഴി. തുടര്‍ന്ന് ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി. പോലീസെത്തിയപ്പോള്‍ ഭാര്യയാണെന്ന് തെറ്റിദ്ധരിപ്പിച്ച് കാറില്‍ കയറ്റിയെന്നും യുവതി പറയുന്നു.
എൽദോസ് കുന്നപ്പിള്ളി അദ്ദേഹത്തിന്റെ പെരുമ്പാവൂരിലെ വീട്ടിൽ കൊണ്ടുപോയും തന്നെ പീഡിപ്പിച്ചുവെന്നാണ് പരാതിക്കാരി ആരോപിച്ചിരുന്നത്. എംഎൽഎ ഹോസ്റ്റലിലേക്ക് വിളിച്ചുവൈങ്കിലും പോയിരുന്നില്ല. കോവളം ഗസ്റ്റ് ഹൗസ് ഉൾപ്പെടെ പല സ്ഥലങ്ങളിലും കൊണ്ടു പോയി പീഡിപ്പിച്ചുവെന്നും യുവതി മൊഴിയിൽ പറഞ്ഞിരുന്നു. എംഎൽഎയുമായി നേരത്തെ പരിചയമുണ്ടെന്നും ജൂലൈ മുതൽ അടുത്ത ബന്ധത്തിലായെന്നും യുവതി മൊഴിയിൽ പറയുന്നു. എംഎൽഎയുടെ കഴുത്തിലെ കുരുശുമാല തന്റെ കഴുത്തിൽ അണിയിച്ച് സംരക്ഷിക്കാമെന്ന് വാഗ്ദാനം നൽകി. പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. ബന്ധത്തിൽ നിന്നു പിന്മാറാൻ ശ്രമിച്ചപ്പോൾ ഭീഷണിപ്പെടുത്തി. വീട്ടിൽ കയറിയും പുറത്തുകൊണ്ടുപോയും ഉപദ്രവിച്ചുവെന്നും മൊഴിയിൽ പറയുന്നു.































