ഇസ്ലാമാബാദ് : പാകിസ്താൻ പൊതു തിരഞ്ഞെടുപ്പ് ഫലത്തിൽ വ്യാപക ക്രമക്കേട് നടന്നുവെന്ന ആരോപണം ശക്തമാകുന്നതിനിടെ 40ലധികം ഇടങ്ങളിൽ റീ പോളിംഗ് നടത്താൻ നിർദ്ദേശം. ഈ മാസം 15ന് റീ പോളിംഗ് നടത്താനാണ് പാകിസ്താൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. ക്രമക്കേട് ആരോപിച്ചെത്തിയ ആളുകൾ റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിൽ പോളിംഗ് സാമഗ്രികൾ കത്തിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് എൻ-88ലെ 26 പോളിംഗ് സ്‌റ്റേഷനുകളിൽ റീ പോളിംഗ് നടത്തുന്നത്.
അജ്ഞാതരായ ഒരു കൂട്ടം ആളുകൾ പോളിംഗ് സാമഗ്രികൾ പിടിച്ചെടുത്തതായി ആരോപണമുയർന്ന പിഎസ്-18ലും റീ പോളിംഗ് നടത്തും. അക്രമികൾ പോളിംഗ് സാമഗ്രികൾ നശിപ്പിച്ച പികെ-90ലെ 25 സ്റ്റേഷനുകളിൽ കൂടി റീ പോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് പുറമെ എൻഎ-242ലെ പോളിംഗ് സ്‌റ്റേഷനിലുണ്ടായ ആക്രമണത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ റീജിയണൽ ഓഫീസറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷം ഇവിടെ റീപോളിംഗ് നടത്തണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കും.