തിരുവനന്തപുരം: ഇടത് അനുഭാവമുളള സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പരമാവധി ഫണ്ട് തിരഞ്ഞെടുപ്പ് ചെലവിലേക്ക് പിരിച്ചുനല്‍കാന്‍ സി.പി.എം നിര്‍ദേശം. 15 കോടി രൂപയാണ് വിഹിതം നിശ്ചയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടാംഘട്ടത്തിലും ശമ്പളം പിടിക്കാനുളള ധനവകുപ്പിന്റെ തീരുമാനം മാറ്റിവെയ്‌ക്കാന്‍ സി.പി.എം ആവശ്യപ്പെട്ടത്. സര്‍വീസ് സംഘടനാ പ്രതിനിധികളും സി.പി.എം നേതാക്കളുമടങ്ങുന്ന പാര്‍ട്ടി ഫ്രാക്ഷനിലാണ് നിര്‍ദേശം. നിലവിലെ സാമ്പത്തിക അവസ്ഥ കണക്കിലെടുത്ത് പൊതുജനങ്ങളില്‍നിന്ന് കൂടുതല്‍ പിരിവുപറ്റില്ല. ഈ കുറവ് സര്‍വീസ് സംഘടനകള്‍വഴി നികത്താനാണ് പാര്‍ട്ടി തീരുമാനം.
എന്‍.ജി.ഒ യൂണിയന്‍, കെ.ജി.ഒ.എ, കെ.എസ്.ടി.എ. തുടങ്ങിയ ഇടതുസംഘടനകള്‍ക്കാണ് സി.പി.എം നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം സാലറി കട്ടിന്റെ ആഘാതം വിട്ടുമാറും മുമ്പേ നടത്തുന്ന ഫണ്ടുപിരിവില്‍ ജീവനക്കാരില്‍ പ്രതിഷേധമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുളളവര്‍ക്ക് ഇടത് യൂണിയനുകളുടെ നിയന്ത്രണത്തിലുള്ള എംപ്ലോയീസ് സഹകരണസംഘങ്ങള്‍ വഴി പലിശരഹിത വായ്പ ലഭ്യമാക്കാമെന്നാണ് നേതാക്കള്‍ വച്ച നിര്‍ദേശം. നേരത്തേ പാര്‍ട്ടി മുഖപത്രത്തിന്റെ വരിസംഖ്യ എടുക്കേണ്ട ഘട്ടത്തില്‍ സഹകരണസംഘങ്ങള്‍വഴി വായ്പാപദ്ധതി നടപ്പാക്കിയിരുന്നു.
5000 മുതല്‍ 20,000 രൂപവരെയാണ് ഇടതു യൂണിയനുകള്‍ ഒരംഗത്തില്‍നിന്ന് ഈടാക്കുന്നത്. ഗസറ്റഡ് ഓഫീസര്‍മാര്‍ പരമാവധി തുക നല്‍കണം. അംഗങ്ങള്‍ കുറഞ്ഞ മലപ്പുറം പോലുളള ജില്ലകളില്‍ വ്യക്തിഗത വിഹിതം കൂടുതലാണെന്ന് ജീവനക്കാര്‍ പറയുന്നു. സി.പി.എം ഇതര പാര്‍ട്ടിയിലുളളവരും സര്‍വീസ് സംഘടന എന്നനിലയില്‍ ഇടതുയൂണിയനുകളില്‍ അംഗമായിട്ടുണ്ട്. അവര്‍ക്കും പിരിവ് ബാധകമാണ്. പാര്‍ട്ടി അംഗങ്ങള്‍ കൂടുതല്‍ വിഹിതം നല്‍കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.