കോട്ടയം: തിരഞ്ഞെടുപ്പുകളിൽ ഇനി വലിയസമ്മേളനങ്ങൾകൊണ്ട് കാര്യമില്ലെന്ന് സി.പി.ഐ. പാർട്ടി നടത്തിവരുന്ന റിപ്പോർട്ടിങ്ങുകളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്തെ യോഗങ്ങളെ തള്ളിപ്പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ 128 പൊതുസമ്മേളനങ്ങളിലാണ് പങ്കെടുത്തത്. ഈ പൊതുസമ്മേളനങ്ങൾ പ്രയോജനം ചെയ്തോ എന്ന് പരിശോധിക്കേണ്ടതുണ്ട്. മുമ്പ് ഇ.കെ. നായനാർ, വി.എസ്. അച്യുതാനന്ദൻ തുടങ്ങിയ നേതാക്കൾ എത്തുന്നെന്ന് പറയുകയോ പോസ്റ്റർ പതിക്കുകയോ ചെയ്താൽ ആളുകൾ സമ്മേളനസ്ഥലത്തേയ്ക്ക് എത്തുമായിരുന്നു. ഇന്ന് സമ്മേളനവേദിയിലേക്ക് ആളുകളെ എത്തിക്കുക എന്നതുകൂടി പ്രവർത്തകരുടെയും പ്രാദേശിക നേതാക്കളുടെയും ചുമതലയായി. ഇത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഭാഗമാകാനുള്ള അവരുടെ സമയം നഷ്ടപ്പെടുത്തുന്നു.
ബി.ജെ.പി. ഇതുപോലെയുള്ള വിശാലയോഗങ്ങൾ കുറച്ചു. ഇത് മുന്നണി തിരിച്ചറിയണമായിരുന്നു. എൽ.ഡി.എഫിനൊപ്പംനിന്ന പരമ്പരാഗതവിഭാഗവും യുവതലമുറയും അകന്നുപോകുന്നത് പാർട്ടി മനസ്സിലാക്കണം. ഇതനുസരിച്ച് പാർട്ടി പ്രവർത്തനരീതി മാറ്റണം. കേന്ദ്രനേതൃത്വത്തിന്റെ നിർദേശങ്ങൾ അവഗണിച്ചാണ് ഒഡീഷ, പഞ്ചാബ്, ആന്ധ്രാപ്രദേശ്, മണിപ്പുർ, ബംഗാൾ, തുടങ്ങിയ സംസ്ഥാനഘടകങ്ങൾ പ്രവർത്തിച്ചത്. ഇത് വോട്ടിങ് ശതമാനത്തിൽ വലിയ കുറവുണ്ടാക്കി. കേരളത്തിൽപോലും വോട്ടിങ് ശതമാനത്തിൽ വലിയ കുറവാണ് സംഭവിച്ചത്. പാർട്ടി പ്രവർത്തനശൈലി മാറ്റണം. യുവജനങ്ങളിലേക്കും സാധാരണക്കാരിലേക്കും ഇറങ്ങിച്ചെന്നുള്ള പ്രവർത്തനം കൊണ്ടേ മുന്നേറാനാവൂ.





























