തിരുവനന്തപുരം : സാമൂഹിക സുരക്ഷാപെൻഷൻ സഹകരണ ബാങ്കുകൾവഴി വീടുകളിൽ നേരിട്ടെത്തിക്കുന്നത് നിർത്തലാക്കാനുള്ള നിർദേശത്തിന് തത്ത്വത്തിൽ അംഗീകാരംനൽകി സർക്കാർ. കിടപ്പുരോഗികൾക്കുമാത്രം പെൻഷൻ വീട്ടിലെത്തിച്ചാൽ മതിയെന്നാണ് തീരുമാനം. മറ്റുള്ളവർക്കെല്ലാം ആധാർ ബന്ധിത ബാങ്ക് അക്കൗണ്ടിലൂടെമാത്രം നൽകും. ഇതോടെ പെൻഷൻ വിതരണം വാണിജ്യ ബാങ്ക് അക്കൗണ്ടുകളിലൂടെ മാത്രമാകും. പുതിയരീതി എന്നുമുതൽ നടപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. മുൻ എൽ.ഡി.എഫ്. സർക്കാർ 2016 മുതൽ ആവശ്യപ്പെടുന്നവർക്കെല്ലാം പ്രാഥമിക സഹകരണ ബാങ്കുകളിലൂടെ പെൻഷൻ വീട്ടിലെത്തിച്ചിരുന്നു. ഇതിനാണ് മാറ്റംവരുത്തുന്നത്.
ആകെ പെൻഷൻ വാങ്ങുന്ന 52 ലക്ഷത്തോളം പേരിൽ 23 ലക്ഷവും ഇങ്ങനെ നേരിട്ട് വാങ്ങുന്നവരാണ്. പുതിയ തീരുമാനം ഇവരിൽ വലിയ ഭൂരിപക്ഷത്തെ ബാധിക്കും. കിടപ്പുരോഗികൾക്കുപുറമേ അംഗപരിമിതർക്കും അവശരായവർക്കും ആശ്രയിക്കാൻ വിശ്വസ്തരില്ലാത്തവർക്കും സമീപത്ത് ബാങ്കുകളോ എ.ടി.എമ്മുകളോ ഇല്ലാത്തവർക്കുമെല്ലാം ഇത് പ്രയോജനപ്പെട്ടിരുന്നു. ഒരാൾക്ക് പെൻഷൻ എത്തിച്ചാൽ ഏജന്റിന് 25 രൂപയും സംഘത്തിന് അഞ്ചുരൂപയും സർക്കാർ ഇൻസെന്റീവായി നൽകിയിരുന്നു. 1625 സംഘങ്ങളിലെ അയ്യായിരത്തോളം ഏജന്റുമാരാണ് പെൻഷൻ വിതരണംചെയ്തിരുന്നത്. ഇവർക്കും സംഘങ്ങൾക്കും വരുമാനനഷ്ടമുണ്ടാകും. പെൻഷൻ വിതരണം ചെയ്യുന്ന സാമൂഹിക സുരക്ഷാ പെൻഷൻ കമ്പനി ആവശ്യപ്പെട്ടത് അനുസരിച്ചാണ് പെൻഷൻ വിതരണം അക്കൗണ്ട് വഴിയാക്കുന്നത്.




























