ന്യൂഡൽഹി : ബംഗാളിനു പിന്നാലെ ഉത്തർപ്രദേശിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലും തിരിച്ചടി നേരിട്ടതോടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടാൻ ബിജെപി. രണ്ടിടത്തും കോവിഡ് രണ്ടാംവരവും ജനങ്ങൾക്കുണ്ടായ കഷ്ടപ്പാടുകളും പാർട്ടിക്കു തിരിച്ചടിയായി എന്ന വിലയിരുത്തലിലാണിത്.
പ്രധാനമന്ത്രി നടത്തുന്ന യോഗങ്ങളിലെ കാര്യങ്ങൾ പുറത്തുവിടുന്ന മുഖ്യമന്ത്രിമാർക്കെതിരെയും പ്രചാരണം നടത്തും. കോവിഡ് പ്രതിരോധം പ്രതിപക്ഷം രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് കുറ്റപ്പെടുത്തി. യുപിയിലെ എല്ലാ ജനപ്രതിനിധികളോടും അവരുടെ മേഖലകളിൽ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിലും ഓക്സിജൻ ലഭ്യത സുഗമമാക്കുന്നതിലും ശ്രദ്ധിക്കാനും കോവിഡ് പ്രതിരോധത്തിൽ ഇടപെടാനും നിർദേശിച്ചിട്ടുണ്ട്. പ്രതിരോധത്തിൽ യുപി മുൻപന്തിയിലാണെന്ന് ആദ്യഘട്ടത്തിൽ പ്രധാനമന്ത്രിയും യുപി സർക്കാരും അവകാശപ്പെട്ടിരുന്നു. എന്നാൽ രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തെ അവസ്ഥ ശോചനീയമാണ്.
കോവിഡ് രണ്ടാംവരവ് മുൻകൂട്ടിക്കാണുന്നതിലും നയങ്ങൾ രൂപപ്പെടുത്തുന്നതിലും പ്രധാനമന്ത്രിയുടെ ഓഫിസ് പരാജയപ്പെട്ടതായി ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി അടക്കമുള്ളവർ കുറ്റപ്പെടുത്തിയിരുന്നു. പ്രതിപക്ഷ മുഖ്യമന്ത്രിമാരും കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുകയാണ്. സർക്കാരിന് വ്യക്തമായ നയം വേണമെന്ന് സുപ്രീം കോടതിയും പറഞ്ഞു. അലഹാബാദ് ഹൈക്കോടതി ഓക്സിജൻ കിട്ടാതെയുള്ള മരണങ്ങൾ ‘വംശഹത്യ’യാണെന്നു വിമർശിച്ചു. പ്രശ്നങ്ങൾ രൂക്ഷമായപ്പോൾ ബിജെപി ബംഗാൾ തെരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നുവെന്ന് സംസ്ഥാന ബിജെപിയിലും വിമർശനമുയർന്നു.