പാലക്കാട്: വാദ്യാർ ചള്ളയിൽ ട്രെയിനിടിച്ച് പരുക്കേറ്റ രണ്ടാമത്തെ ആനയും ചെരിഞ്ഞു. നടുപ്പതിക്ക് സമീപം പുഴയിൽ ഇന്നലെ ഉച്ചയോടെ ആന ചെരിഞ്ഞ് കിടക്കുന്നതായി നാട്ടുകാരാണ് വനം വകുപ്പിനെ അറിയിച്ചത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ജനവാസമേഖലയോട് ചേർന്ന് രഹസ്യമായി ആനയുടെ ജഡം കുഴിച്ചിട്ടുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
ഇന്നലെ ഉച്ചയ്ക്കാണ് ട്രെയിനിടിച്ച് പരുക്കേറ്റ ആനയെ പുഴയിൽ ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി രഹസ്യമായി എനിക്ക് പിന്നിൽ കാണുന്ന ഈ സ്ഥലത്ത് കുഴിച്ചിടുകയായിരുന്നു. ഇന്ന് ഉച്ചയോടെ വനം വകുപ്പിന്റെ മുതിർന്ന ഉദ്യോഗസ്ഥർ പോലും ആന ചെരിഞ്ഞ വിവരം അറിയുന്നത്. നെല്ലിക്ക ശേഖരിക്കാനെത്തിയ കുട്ടികളാണ് നടുപ്പതിയിലെ പുഴയിൽ മുറിവുകളോടെ ആനയുടെ ജഡം കണ്ടെത്തിയത്. പിന്നാലെ വനപാലകരെത്തി ചുരുങ്ങിയ സമയത്തിനുള്ളിൽ ജഡം കുഴിച്ചിട്ടു.
വെള്ളിയാഴ്ച പുലർച്ചെയാണ് വാദ്യാർ ചള്ളയിൽ ആനകൾ ട്രെയിനിന് മുന്നിൽപ്പെട്ട് അപകടമുണ്ടായത്. ഒരു പിടിയാനയെ ട്രാക്കിന് സമീപം ചെരിഞ്ഞ നിലയിൽ ആദ്യം കണ്ടെത്തിയിരുന്നു. പരുക്കേറ്റ രണ്ടാമത്തെ ആനയെ കണ്ടെത്താൻ വനം വകുപ്പ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ചെരിഞ്ഞ ആനകൾക്കൊപ്പമുണ്ടായിരുന്ന കുട്ടിയാന ജനവാസ മേഖലയിലിറങ്ങി വീട്ടമ്മയെ ഇടിച്ച് വീഴ്ത്തുകയും ചെയ്തിരുന്നു. കുട്ടിയാനക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വനം വകുപ്പ് നിഗമനം.





























