റിയാദ്: സൗദി അറേബ്യയിലെ യാൻബു, ജിസാൻ മേഖലകളിൽ പ്രഖ്യാപിച്ചിരുന്ന അടിയന്തര ജാഗ്രതാ മുന്നറിയിപ്പ് സിവിൽ ഡിഫൻസ് പിൻവലിച്ചു. മേഖലയിലെ അപകടഭീഷണി ഒഴിവായതായി സ്ഥിരീകരിച്ചതിനെ തുടർന്നാണ് നാഷണൽ ഏർലി വാണിംഗ് പ്ലാറ്റ്‌ഫോമിലൂടെ ജനങ്ങൾക്ക് നൽകിയിരുന്ന അലർട്ട് റദ്ദാക്കിയത്. അടിയന്തര മുന്നറിയിപ്പിന് കാരണമായ സാഹചര്യം സംബന്ധിച്ച വിശദാംശങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും, നിലവിൽ മേഖലയിലെ സുരക്ഷാ ഭീഷണി അവസാനിച്ചതായി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. മുന്നറിയിപ്പ് പിൻവലിച്ചെങ്കിലും സുരക്ഷാ നിർദേശങ്ങൾ തുടർന്നും കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.
ബാധിത പ്രദേശങ്ങളിൽ അനാവശ്യമായി തടിച്ചുകൂടരുതെന്നും സംഭവങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും അധികൃതർ നിർദേശം നൽകി. ഔദ്യോഗിക അറിയിപ്പുകൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും സിവിൽ ഡിഫൻസ് ഓർമ്മിപ്പിച്ചു.
ഇതിനിടെ, ബഹ്റൈനിലും നേരത്തെ അപായ സൈറണുകൾ മുഴങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. ജനങ്ങൾ പരിഭ്രാന്തരാകാതെ ശാന്തത പാലിക്കണമെന്നും സമീപത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും അധികൃതർ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ നിർദേശം നൽകിയിരുന്നു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നാണ് ബന്ധപ്പെട്ട അധികൃതരുടെ വിശദീകരണം.






























