ആലുവ : ആലുവയിലെ പ്രമുഖ ഡ്രൈ ഫ്രൂട്സ് ആൻഡ് സ്പൈസസ് സ്ഥാപനത്തിൽനിന്നു പലപ്പോഴായി ഏകദേശം 70 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു വിറ്റ കേസിൽ ഒന്നാം പ്രതി അറസ്റ്റിൽ. സ്ഥാപനത്തിലെ ഡ്രൈവറായിരുന്ന കോഴിക്കോട് പന്തീരാങ്കാവ് വെള്ളായിക്കോട് കേക്കായിൽ വീട്ടിൽ ഷാനവാസി (44) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥാപന ഉടമ സ്റ്റോക്ക് പരിശോധിച്ചപ്പോഴാണ് കുറവ് കണ്ടെത്തിയത്.
ലക്ഷക്കണക്കിനു രൂപയുടെ ബദാം, പിസ്ത, അണ്ടിപരിപ്പ്, ഏലയ്ക്ക തുടങ്ങിയ സാധനങ്ങളാണ് കാണാതായത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ പലപ്പോഴായി ഇയാൾ ചാക്കുകണക്കിന് സാധനങ്ങൾ വാഹനത്തിൽ കടത്തുകയായിരുന്നുവെന്ന് കണ്ടെത്തി. ഒളിവിൽ പോയ പ്രതിയെ കാസർകോട്ടു നിന്നാണ് പിടിച്ചത്.