തിരുവനന്തപുരം : കെ.എസ്.എഫ്.ഇ സ്റ്റാഫ് സഹകരണ സംഘത്തിലെ നിക്ഷേപങ്ങളില്‍ നടന്നത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ്. 17 കോടി രൂപ ഭരണസമിതി അംഗങ്ങളിൽ നിന്നും തിരിച്ച് പിടിക്കാൻ ധനവകുപ്പും കോടതിയും നിർദ്ദേശിച്ച് ഒന്‍പത് വർഷം പിന്നിട്ടിട്ടും ഒന്നുമായില്ല. ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ച നിരവധി പേര്‍ മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ കടുത്ത ദുരിതത്തിലാണ്.
കെ.എസ്.എഫ്.ഇയിൽ മാനേജറായിരുന്ന പൊന്നച്ചന് 14 ലക്ഷവും പലിശയുമാണ് കിട്ടാനുള്ളത്. ഭരണസമിതിയിലെ സഹപ്രവർത്തകരുടെ സമ്മർദ്ദമായിരുന്നു കെ.എസ്.എഫ്.ഇ സ്റ്റാഫ് സഹകരണ സംഘത്തിൽ പണം നിക്ഷേപിക്കാൻ കാരണം. ഇപ്പോള്‍ മുതലുമില്ല പലിശയുമില്ല. സൊസൈറ്റി തകർന്നതോടെ എല്ലാം സ്വപ്നങ്ങളും തകർന്നു. മകളുടെ വിവാഹത്തിനും ഹൃദയ ശസ്ത്രക്രിയക്കുമായി വീടും പുരയിടവും വിൽക്കാനിട്ടിരിക്കുകയാണ് പൊന്നച്ചൻ.
സ്വന്തം സമ്പാദ്യം മാത്രമല്ല മകളുടെ സമ്പാദ്യവും സംഘത്തിൽ നിക്ഷേപിച്ചിരുന്നു. കെ.എസ്.എഫ്.ഇയിൽ ഡെപ്യൂട്ടി മാനേജറായിരുന്ന കുമാരി സുധ. രോഗിയായ ഭർത്താവിന്‍റെ ചികിത്സയ്ക്ക് പോലും ബുദ്ധിമുട്ടുന്നു. കെ.എസ്.എഫ്.ഇയിലെ ജീവനക്കാർ ചേർന്ന് രൂപീകരിച്ചതാണ് സ്റ്റാഫ് സഹകരണ സംഘം. നാട്ടുകാരിൽ നിന്നും കെ.എസ്.എഫ്.ഇ ജീവനക്കാരിൽ നിന്നും കോടികളാണ് സംഘത്തിലെത്തിയത്.
നിക്ഷേപകർ പോലമറിയാതെ വ്യാജ രേഖകളുണ്ടാക്കി ഭരണ സമിതി സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റി സുഖജീവിതം നയിച്ചു. ചിട്ടിപണത്തിൽ തിരിമറി നടത്തി. അങ്ങനെ സംഘം തകർന്നു. 2001 മുതൽ 2012 വരെ 16.75 കോടി തട്ടിയെന്നാണ് സഹകരണ വകുപ്പിന്‍റെ റിപ്പോർട്ട്. ഭരണസമതി അംഗങ്ങളായ 26 ഉദ്യോഗസ്ഥരും സ്ഥാപനത്തിലെ ഒരു താൽക്കാലിക ജീവനക്കാരുമായിരുന്നു കുറ്റക്കാർ. അവിടെയും സ്വാധീനമുണ്ടായി.
വീണ്ടും അന്വേഷണം നടത്തി കുറ്റക്കാർ അഞ്ചുപേര്‍ മാത്രമായി. നഷ്ടം ഈ അഞ്ചുപേരിൽ നിന്നും പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവും ധനവകുപ്പ് ശുപാർശയുമുണ്ടായിട്ടും കെ.എസ്.എഫ്.ഇ നടപടി സ്വീകരിച്ചിട്ടില്ല. പ്രതിയാക്കപ്പെട്ട രണ്ട് ഉദ്യോഗസ്ഥർ മാനേജർ പോസ്റ്റിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങി ഇപ്പോഴും തുടരുന്നു. സ്വന്തം പണം തിരിച്ചു കിട്ടാൻ കോടതിയും സെക്രട്ടറിയേറ്റും കെ.എസ്.എഫ്.ഇ ഓഫീസും കയറിയിറങ്ങുകയാണ് നിക്ഷേപകർ.