ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പള-ആനുകൂല്യ പരിഷ്കരണത്തിനായി നിയോഗിച്ച എട്ടാം ശമ്പള കമ്മീഷൻ ആറാം മാസത്തിലേക്ക് കടക്കുമ്പോൾ നടപടികൾ ഊർജ്ജിതമായി. 2025 നവംബർ മൂന്നിന് രൂപീകരിച്ച കമ്മീഷൻ ഇപ്പോൾ അതിന്‍റെ പ്രാരംഭ ഘട്ടം പിന്നിട്ട് സജീവമായ കൂടിയാലോചനകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. റിപ്പോർട്ട് സമർപ്പിക്കാൻ നൽകിയിട്ടുള്ള 18 മാസക്കാലയളവിൽ ആറ് മാസങ്ങൾ പൂർത്തിയാകുമ്പോൾ, വരും മാസങ്ങളിലെ ചർച്ചകൾ ജീവനക്കാരെ സംബന്ധിച്ചിടത്തോളം അതിനിർണ്ണായകമാകും. ഏപ്രിൽ മാസത്തിൽ കമ്മീഷന്‍റെ പ്രവർത്തനങ്ങളിൽ വലിയ പുരോഗതിയാണ് രേഖപ്പെടുത്തിയത്. ഏപ്രിൽ 10-ഓടെ കരാർ അടിസ്ഥാനത്തിൽ ആവശ്യമായ ജീവനക്കാരെ നിയമിച്ചുകൊണ്ട് കമ്മീഷൻ സജ്ജമായി. തുടർന്ന് ഏപ്രിൽ 14-ന് കേന്ദ്ര സർക്കാർ ജീവനക്കാരുടെ പ്രതിനിധി സംഘടനയായ നാഷണൽ കൗൺസിൽ ഓഫ് ജോയിന്റ് കൺസൾട്ടേറ്റീവ് മെഷിനറി 51 പേജുള്ള വിശദമായ നിവേദനം കമ്മീഷന് സമർപ്പിച്ചു.
ശമ്പള ഘടനയിലെ മാറ്റങ്ങൾ, പെൻഷൻ പരിഷ്കരണം, മറ്റ് സേവന വ്യവസ്ഥകൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന ആവശ്യങ്ങൾ ഈ നിവേദനത്തിലുണ്ട്. ഏപ്രിൽ 28 മുതൽ 30 വരെ ഡൽഹിയിൽ നടന്ന ആദ്യഘട്ട ഔദ്യോഗിക ചർച്ചകളിൽ ജീവനക്കാരുടെ പ്രതിനിധികൾ തങ്ങളുടെ ആശങ്കകൾ കമ്മീഷനെ നേരിട്ട് അറിയിച്ചു. മുന്നോട്ടുള്ള നടപടികളുടെ ഭാഗമായി നിവേദനങ്ങൾ സമർപ്പിക്കാനുള്ള സമയപരിധി 2026 മെയ് 31 വരെ നീട്ടിയിട്ടുണ്ട്. കൂടുതൽ സംഘടനകൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കാൻ ഇതിലൂടെ അവസരം ലഭിക്കും. വരും ദിവസങ്ങളിൽ കമ്മീഷൻ രാജ്യവ്യാപകമായി സന്ദർശനം നടത്തും. മെയ് 18-19 തീയതികളിൽ ഹൈദരാബാദിലും, ജൂൺ ആദ്യവാരം ശ്രീനഗറിലും ലഡാക്കിലും കമ്മീഷൻ നേരിട്ടെത്തി വിവിധ തലങ്ങളിലുള്ള ജീവനക്കാരുമായി ചർച്ചകൾ നടത്തും. ഔദ്യോഗിക പോർട്ടൽ വഴി നിവേദനങ്ങൾ നൽകാനും കൂടിക്കാഴ്ചയ്ക്ക് സമയം തേടാനും സ്റ്റേക്ക്‌ഹോൾഡർമാർക്ക് അവസരമുണ്ട്.






























