പന്തളം : കുന്നിക്കുഴി ജംഗ്ഷനു സമീപം മണ്ണിൽപടി – ആശാരി വിള റോഡിൽ സ്വകാര്യ വ്യക്തി പുറമ്പോക്ക് ഭൂമി കയ്യേറി അനധികൃത മതിൽ നിർമ്മാണം നടത്തുന്നതായി പരാതി. കുളത്തിൽ നിന്നും ആനക്കുഴിയിലുള്ള മുട്ടാർ നീർച്ചാലിലേക്ക് എത്തുന്ന രണ്ട് കിലോമീറ്റർ കൈതോടിന്റെ വീതി രണ്ടു മീറ്ററും ഇരുവശവും ആയി രണ്ടു മീറ്റർ വീതo നടപ്പാതയും ഉണ്ടായിരുന്ന പുറമ്പോക്ക് ഭൂമിയാണ് അനധികൃതമായി കയ്യേറുന്നത്. ചുറ്റുമതിൽ നിർമ്മാണത്തിന് നഗരസഭയിൽ നിന്നും യാതൊരു അനുവാദവും വാങ്ങിയിട്ടില്ല എന്നാണ് നഗരസഭാ ഉദ്യോഗസ്ഥർ അറിയിച്ചിരിക്കുന്നത് .
കഴിഞ്ഞ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ആയി ജെ സി ബി ഉപയോഗിച്ച് വാനം ഉണ്ടാക്കി മതിൽ നിർമ്മാണം അനധികൃതമായി നടക്കുന്നു എന്നും കാണിച്ച് തിങ്കളാഴ്ച നഗരസഭയിൽ രേഖാമൂലം നാട്ടുകാരും അട്ടക്കുഴി വസ്തു ഉടമകളും പരാതി നൽകിയിട്ടുണ്ടായിരുന്നു. പതിറ്റാണ്ടുകളായി മുട്ടാർ മുതൽ അറത്തിൽ മുക്ക്, കുന്നിക്കുഴി മുക്കിന് വടക്കുവശം ഉള്ള വെൺകുളം മുതലായ ഭാഗങ്ങളിലെ മഴവെള്ളം ഓടയിൽ കൂടി എത്തുന്നത് ഈ മണ്ണിൽ കുളത്തിലാണ് . മണ്ണിൽ കുളത്തിൽ നിന്നും അട്ടക്കുഴി വഴി ആനക്കുഴിയിലെ മുട്ടാർ നീർച്ചാലിലേക്കാണ് ഈ കൈത്തോട് വഴി മഴവെള്ളം ഒഴുകിയെത്തുന്നത്.
വർഷങ്ങൾക്കു മുൻപ് തന്നെ അട്ടക്കുഴിയിലുള്ള വസ്തു ഉടമകൾ ചേർന്ന് 12 അടിയോളം വീതിയിൽ കൈവശ വസ്തു വിട്ടുകൊടുത്ത് ഒരു കിലോമീറ്റർ ഓളം പൊതുവഴിയായി ഉപയോഗിച്ചു വരുന്നതിൽ ഈ സ്വകാര്യ വ്യക്തിയുടെ വസ്തുവിന്റെ ഏകദേശം 50 മീറ്റർ ഭാഗത്ത് പുറമ്പോക്ക് കയ്യേറിയ സ്ഥലമാണ് ഇപ്പോൾ ചുറ്റുമതിൽ കെട്ടുന്നത്. ഇതിനെതിരെ വസ്തു ഉടമകളുടെ കൂട്ടായ്മ വില്ലേജ് ഓഫീസിലെ രേഖകൾ ഉൾപ്പെടെ അടൂർ തഹസിൽദാർക്ക് നിവേദനം നൽകുകയും പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തുന്നതിന് വേണ്ടി അടൂർ താലൂക്ക് സർവേയർ സ്ഥലത്തെത്തിയപ്പോൾ ഈയൊരു വസ്തുവിൽ മാത്രം നടവഴി, കൈത്തോട് പുറമ്പോക്കുകൾ ഇല്ല എന്നുള്ള വിചിത്ര രേഖയാണ് അധികാരികളിൽ നിന്നും കിട്ടിയത് .
പതിറ്റാണ്ടുകൾ പഴക്കമുള്ള മണ്ണിൽ കുളത്തിൽ നിന്നും ഒഴുകുന്ന ജലം ഇത്രയും ഭാഗത്ത് എങ്ങനെ ഒഴുകുന്നു എന്നുള്ളത് പരിസര വസ്തു ഉടമകളെ അതിശയപ്പെടുത്തുന്നതാണ് . കൈത്തോടും നടവഴിയും കൈയേറി മതിൽ കെട്ടിയാൽ മണ്ണിൽ പടിയിലുള്ള വീടുകളിൽ ചെറിയ മഴ വന്നാൽ പോലും വെള്ളം കയറുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത് . നഗരസഭയിൽ നിന്നും അനുവാദം വാങ്ങിക്കാതെയുള്ള മതിൽ നിർമ്മാണത്തിനെതിരെ തിങ്കളാഴ്ച മുതൽ പരിസരവാസികൾ നഗരസഭയുമായി ബന്ധപ്പെട്ടതിൻറെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച വസ്തു ഉടമയ്ക്ക് “സ്റ്റോപ്പ് മെമ്മോ ” നൽകുകയുണ്ടായി .
സ്റ്റോപ്പ് മെമ്മോയുമായി എത്തിയ നഗരസഭ ഉദ്യോഗസ്ഥരോട് മതിൽ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചിരുന്ന വസ്തു ഉടമ തന്റെ പേരിൽ ഉള്ള വസ്തു അല്ല എന്നു പറഞ്ഞ് നഗരസഭ ഉദ്യോഗസ്ഥരെ മടക്കി അയക്കുകയും , ഉദ്യോഗസ്ഥർ ഈ വസ്തുവിൽ ഉള്ള മരത്തിൽ നോട്ടീസ് പതിച്ച ശേഷം ഫോട്ടോയെടുത്ത് പോവുകയുമാണ് ഉണ്ടായത്. എന്നാൽ ഉദ്യോഗസ്ഥർ സ്ഥലത്തുനിന്നും പോയ ശേഷം ആ നോട്ടീസ് നീക്കം ചെയ്തിട്ടുണ്ട് . ചേരിക്കൽ ഭാഗത്ത് നിന്നും പന്തളം ജംഗ്ഷനിലേക്ക് പോകുന്ന 100 കണക്കിന് ജനങ്ങൾക്ക് എളുപ്പവഴിയിൽ എത്താവുന്ന ഒരു സാഹചര്യമാണ് മേൽപ്പടിയാളുടെ കയ്യേറ്റം കൊണ്ട് തടഞ്ഞിരിക്കുന്നത്.
ഇതിനെതിരെ നാട്ടുകാർ നഗരസഭയ്ക്കും വില്ലേജ് അധികൃതർക്കും പരാതി നൽകി കാത്തിരിക്കുകയാണ്. എന്നാൽ സ്വകാര്യവ്യക്തി നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ പോലും അവഗണിച്ച് കയ്യേറ്റ വസ്തുവിൽ മതിൽ നിർമ്മാണം തുടർന്നുകൊണ്ടിരിക്കുന്നു. ഏതാനും വർഷം മുമ്പ് ഈ പൊതുവഴിക്ക് വേണ്ടി പ്രവർത്തിച്ച ആൾ തന്നെയാണ് ഇപ്പോഴത്തെ വസ്തു ഉടമ . അദ്ദേഹം വസ്തു വാങ്ങുന്ന സമയത്ത് പത്തടി പുറമ്പോക്ക് വഴി ഒഴിവാക്കിയാണ് പ്രമാണത്തിൽ ഉൾപ്പെടെ മുൻ വസ്തു ഉടമ ഇദ്ദേഹത്തിന് നൽകിയിട്ടുള്ളത് . ആ രേഖകളിൽ കൃത്രിമം കാണിച്ചിട്ടാണോ ഈ അനധികൃത നിർമ്മാണം എന്ന് നാട്ടുകാർ സംശയിക്കുകയാണ്. അനധികൃത നിർമ്മാണം തടയുകയും പുറമ്പോക്ക് വസ്തു പൊതുവഴിയായി ഉപയോഗിക്കുന്നതിനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും അതിനുവേണ്ടി സമരപരിപാടികൾ ഉൾപ്പെടെ ആരംഭിക്കുമെന്നും വസ്തു ഉടമകളുടെ കൂട്ടായ്മ തീരുമാനിച്ചു.

































