തിരുവനന്തപുരം : നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന മറുപടിയുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇഡി നിയമസഭാ സെക്രട്ടറിക്ക് മറുപടി നല്‍കിയത്.
നിയമസഭയുടെ പ്രവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് ഇഡിയോട് വിശദീകരണം ചോദിച്ചത്. ലൈഫ് മിഷന്‍ സംസ്ഥാന വ്യാപകമായി തടസ്സപ്പെടുത്താന്‍ ഇഡി ബോധപൂര്‍വ്വം ശ്രമിക്കുന്നു എന്നാണ് ജയിംസ് മാത്യു എംഎല്‍എയുടെ പരാതി. ആ പരാതിയാണ് സ്പീക്കര്‍ എത്തിക്‌സ് കമ്മറ്റിയുടെ പരിഗണനയ്ക്കു വിട്ടത്. എത്തിക്‌സ് കമ്മറ്റി ഇതില്‍ ഇഡിയോട് വിശദീകരണം തേടിയിരുന്നു. ഇഡിയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ പി. രാധാകൃഷ്ണനോടാണ് വിശദീകരണം തേടിയത്.
ഇതിലാണ് ഇഡി മറുപടി നൽകിയത്. ഒരുതരത്തിലും നിയമസഭയുടെ അധികാരത്തില്‍ കടന്നു കയറാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് ഇഡി മറുപടി നൽകിയത്. ഫയലുകള്‍ വിളിച്ചു വരുത്താനുള്ള നിയമപരമായ അധികാരം ഇഡിക്കുണ്ട്. പ്രതികള്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംശയാസ്പദമാണ്. ഇത്തരം സംശയാസ്പദമായ സാഹചര്യത്തിലാണ് ഫയലുകള്‍ വിളിച്ചു വരുത്തിയത്. സ്വതന്ത്രമായ അന്വേഷണത്തിന്റെ ഭാഗമായാണ് ഇഡി ഫയലുകള്‍ വിളിച്ചുവരുത്തിയത്. നിയമപരമായി നിലനില്‍ക്കാത്ത തുടര്‍ നടപടികളിലേക്ക് പോകരുതെന്ന അപേക്ഷയും ഇഡി മുന്നോട്ടു വെച്ചിട്ടുണ്ട്.