കൊച്ചി : ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് സ്വാശ്രയ എന്‍ജിനീയറിംഗ് കോളജുകളെ സാങ്കേതിക സര്‍വകലാശാലയുടെ പോര്‍ട്ടലില്‍ നിന്നും ഒഴിവാക്കി. 25 ലക്ഷം രൂപ ഫിനാന്‍ഷ്യല്‍ ഗ്യാരന്റി നല്‍കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശമാണ് സ്വാശ്രയ കോളജുകള്‍ അവഗണിച്ചത്. ഇതോടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായി. പുനര്‍മൂല്യനിര്‍ണയത്തിനും ഇംപ്രൂവ്മെന്റിനും അപേക്ഷിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഴിയില്ല. എന്‍ജിനീയറിംഗ് പ്രവേശനവും അനിശ്ചിതത്വത്തിലായി.
2009ലെ യു.ജി.സി ചട്ടം അനുസരിച്ച് സ്വാശ്രയ കോളജുകള്‍ നിശ്ചിത ഫണ്ട് സ്ഥിരമായി സൂക്ഷിക്കണമെന്നാണ് വ്യവസ്ഥ. കോളജുകള്‍ നടത്തിക്കൊണ്ടുപോകാന്‍ ആവശ്യമായ ഫണ്ടാണ് ഇങ്ങനെ സൂക്ഷിക്കേണ്ടത്. ഇതു കോളജിന്റെയും ബന്ധപ്പെട്ട സര്‍വകലാശാലയുടേയും പേരില്‍ ദേശസാല്‍കൃത ബാങ്കില്‍ സൂക്ഷിക്കുകയും രസീത് സര്‍വകലാശാലയ്ക്ക് കൈമാറുകയും വേണം. ഈ വ്യവസ്ഥ 2022 ഫെബ്രുവരി 24ന് ഹൈക്കോടതി അംഗീകരിക്കുകയും 25 ലക്ഷം ഫിനാന്‍ഷ്യല്‍ ഗാരന്റി നല്‍കാന്‍ സ്വാശ്രയ കോളജുകളോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതനുസരിച്ച് സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്വാശ്രയ എന്‍ജിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ കോളജുകള്‍ 25 ലക്ഷം ഫിനാന്‍ഷ്യല്‍ ഗാരന്റി നല്‍കണമെന്ന് സര്‍വകലാശാല നോട്ടീസ് നല്‍കി.
ഓഗസ്റ്റ് 10ന് മുമ്പായി കോളജിന്റേയും സര്‍വകലാശാലയുടേയും ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിച്ച് രസീത് നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതിന് ലഭിക്കുന്ന പലിശ കോളജുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉപയോഗിക്കാമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ സ്വാശ്രയ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കോളജുകള്‍ ഇത് അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് സാങ്കേതിക സര്‍വകലാശാലയുടെ പോര്‍ട്ടലില്‍ നിന്നും സ്വാശ്രയ കോളജുകളുടെ പേരുകള്‍ ഒഴിവാക്കി. ഇതോടെ പുനര്‍മൂല്യനിര്‍ണയത്തിനും ഇംപ്രൂവ്മെന്റിനും അപേക്ഷിക്കാനാകാതെ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായി. പരീക്ഷ ഉള്‍പ്പെടെയുള്ളവയേയും ഇത് ബാധിക്കും. സ്വാശ്രയ കോളജുകളിലെ കോഴ്‌സുകളിലേക്കുള്ള പ്രവേശനവും അനിശ്ചിതത്വത്തിലായി.





























