ലണ്ടൻ : ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിലെ മുതിർന്ന താരങ്ങൾ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് റിപ്പോർട്ട്. കർശനമായ ക്വാറന്റീൻ നിയമങ്ങൾ മൂലമാണ് താരങ്ങൾ മത്സരം ബഹിഷ്കരിക്കുന്നത്.
ആഷസിന് മുൻപായി താരങ്ങൾ നാലുമാസത്തോളം ഹോട്ടൽ മുറിയിൽ തന്നെ കഴിയേണ്ടി വരും. വെയ്ൽസ് ആൻഡ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് (ഇ.സി.ബി) കോവിഡുമായി ബന്ധപ്പെട്ട് കർശനമായ നിർദേശങ്ങളും നിബന്ധനകളുമാണ് താരങ്ങൾക്ക് നൽകുന്നത്. ഇതിൽ പ്രതിഷേധിച്ചാണ് താരങ്ങൾ മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. സപ്പോർട്ടിങ് സ്റ്റാഫുകളും മത്സരത്തിൽ നിന്ന് പിന്മാറിയേക്കും.
നിരന്തരമായുള്ള മത്സരങ്ങൾ കാരണം ഇംഗ്ലണ്ട് ടീമിലെ സ്ഥിര സാന്നിധ്യങ്ങളായ പല താരങ്ങളും കുടുംബത്തിനൊപ്പം സമയം ചെലവിട്ടിട്ട് മാസങ്ങളായി. തുടർച്ചയായ മത്സരങ്ങളും ഹോട്ടൽ മുറികളിൽ ഒറ്റയ്ക്കുള്ള താമസവും താരങ്ങളെ മാനസികമായി തളർത്തുന്നുണ്ട്.
സീനിയർ താരങ്ങളുമായി ഇ.സി.ബി ഒരു ചർച്ച നടത്തുന്നുണ്ട്. അതിനുശേഷമാകും ഔദ്യോഗിക സ്ഥിരീകരണമുണ്ടാകുക. സീനിയർ താരങ്ങളില്ലാത്ത പക്ഷം പുതുമുഖങ്ങളെ വെച്ച് മത്സരം നടത്തുമെന്ന് ഇ.സി.ബി അറിയിച്ചു. ഇന്ത്യയുമായുള്ള പരമ്പര പൂർത്തിയാക്കിയ ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പിന് തയ്യാറെടുക്കുകയാണ്. ഡിസംബർ എട്ടിനാണ് ആഷസ് ആരംഭിക്കുന്നത്.