റാന്നി : പത്തനംതിട്ട ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ റാന്നി ബ്ലോക്ക് പര്യടനം രാവിലെ 8:30ന് മാടത്തുംപടിയിൽ ഡിസിസി പ്രസിഡന്റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. വളരെ നിർണായകമായ ഒരു പൊതു തെരഞ്ഞെടുപ്പാണിതെന്നും സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോള്‍ ജനങ്ങള്‍ ഏറെ ജാഗ്രത പുലര്‍ത്തണമെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കുവാന്‍ കോൺഗ്രസ് പാർട്ടി നേതൃത്വം നൽകുന്ന ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മധുരമായ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് യുഡിഎഫ് സ്ഥാനാർഥി ആന്റോ ആന്റണി പറഞ്ഞു. എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിലേറിയവർ ജനങ്ങളെ കടക്കെണിയില്‍ കുരുക്കിയിരിക്കുകയാണ്. 50 രൂപയ്ക്ക് പെട്രോൾ നൽകുമെന്ന് പറഞ്ഞിട്ട്, ഇന്ന് പെട്രോളിന്റെ വില 110 ആയി. 275 രൂപയ്ക്ക് പാചകവാതകം നൽകുമെന്ന് പറഞ്ഞിട്ട് ഇപ്പോൾ 1200ല്‍ കൂടുതല്‍ കൊടുക്കണം ഒരു സിലിണ്ടറിന്.
വാഗ്ദാനം നൽകി കബളിപ്പിച്ച കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ശക്തമായ വിധിയെഴുത്തായിരിക്കണം ഈ തെരഞ്ഞെടുപ്പ്. റബറിന് വിലയുണ്ടായിരുന്നത് കോൺഗ്രസ് ഭരിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ മാത്രമാണെന്നും ആന്റോ ആന്റണി പറഞ്ഞു. യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാൻ വർഗീസ് മാമൻ, യുഡിഎഫ് ജില്ലാ കൺവീനർ ഷംസുദ്ദീൻ, മുൻ എംഎൽഎ മാലേത്ത് സരളാ ദേവി, ഡിസിസി വൈസ് പ്രസിഡന്റ് ടി കെ സാജു, കെപിസിസി സെക്രട്ടറിമാരായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, റാന്നി ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത്, അഡ്വ. സാംജി ഇടമുറി, യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയ്, കെഎസ്‌യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ, എന്നിവർ പ്രസംഗിച്ചു. മാടത്തുംപ്പടിയിൽ നിന്നും ആരംഭിച്ച പര്യടനം മന്ദമരുതി, മക്കപ്പുഴ, ഇടമൺ, കക്കുടുമൺ, കരിക്കുളം, മങ്കുഴി, ബ്ലോക്ക്പടി, ഉതിമൂട്, കുമ്പളാംപൊയ്ക, പേഴുംപാറ, മടത്തുംമുഴി, മണക്കയം, പെരുനാട് മാർക്കറ്റ്, അത്തിക്കയം, പരുവ, കൂത്താട്ടുകുളം, വെങ്കുറിഞ്ഞി വഴി മുക്കൂട്ടുതറയിൽ സമാപിച്ചു. സമാപന സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു.