റാന്നി: ചെത്തോങ്കര-അത്തിക്കയം ശബരിമല പാതയിൽ കരികുളം വനാതിർത്തിയിൽ നടക്കുന്ന സംരക്ഷണഭിത്തി നിർമാണം മുഖം മിനുക്കൽ മാത്രമെന്ന് ആരോപണം. നിലവിൽ നാശം നേരിടുന്ന സംരക്ഷണഭിത്തി പൊളിച്ചു കളയാതെ പകരം പഴയ കെട്ടിന് മുകളില്‍ കല്ലുപയോഗിച്ച് ഉയരം കൂട്ടിയും തകർന്ന ഭാഗത്തെ കല്ലുകൾ ബലപ്പെടുത്തിയുമാണ് നിര്‍മ്മാണം. ഇത് മഴക്കാലത്ത് ഇടിഞ്ഞു പോകുമെന്നും സംരക്ഷണഭിത്തി കൊണ്ട് പ്രയോജനമുണ്ടാവില്ലെന്നുമാണ് ആരോപണം. കരികുളം തേക്കടി ജംങ്ഷൻ മുതല്‍ കക്കുടുമൺ വരെ ചെത്തോങ്കര-അത്തിക്കയം പാത കരികുളം സംരക്ഷിത വനത്തിലൂടെയാണ് കടന്നു പോകുന്നത്. ഇവിടെ പാതയുടെ ഇടതുവശത്ത് പരമാവധി വീതിയിൽ കോൺക്രീറ്റ് ചെയ്യുന്നുണ്ട്. വലതു വശം കുഴിയാണ്. ഇവിടെയാണ് സംരക്ഷണഭിത്തി നിർമിച്ചിട്ടുള്ളത്.
പതിറ്റാണ്ടുകൾക്കു മുൻപു നിർമിച്ച സംരക്ഷണഭിത്തി പലയിടത്തും തകർന്നു കിടക്കുകയാണ്. പൂർണമായി ഇടിഞ്ഞുപോയ ഭാഗങ്ങളുമുണ്ട്. തകരാത്ത ഭാഗങ്ങളും ബലക്ഷയം നേരിടുകയാണ്. ഇതു പൂർണമായി പൊളിച്ചു നീക്കി പുനർ നിർമിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. തകർച്ച നേരിടുന്ന ഭാഗങ്ങൾ മാത്രം പൊളിച്ചു പണിയുകയാണ്. തേക്കടി ജംക്‌ഷനു സമീപത്തു നിന്നു കൽക്കെട്ടിന്റെ നിർമാണം ആരംഭിച്ചിട്ടുണ്ട്. പാതയുടെ വീതികൂട്ടുന്നതിനായി ഭൂമി വിട്ടുകൊടുത്ത സമീപവാസികളുടെ കയ്യാലകളും ഇറക്കുകളുമെല്ലാം പുനർനിർമിച്ചു നൽകുമ്പോഴാണ് വനാതിർത്തിയിൽ മുഖം മിനുക്കൽ മാത്രം നടത്തുന്നത്. പൊതുമരാത്ത് വകുപ്പ് അധികൃതര്‍ സംഭവം പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.