ന്യൂഡൽഹി : ഇ.പി.എഫ്. അംഗങ്ങൾക്ക് സുപ്രീംകോടതി വിധിച്ച ഉയർന്ന പെൻഷനുവേണ്ടി രാജ്യത്താകെ ലഭിച്ച 15.24 ലക്ഷം അപേക്ഷകളിൽ യോഗ്യത നേടിയത് 3.73 ലക്ഷംമാത്രം. ഇതിൽ വിരമിച്ച അപേക്ഷകരിൽ പെൻഷൻ ലഭിച്ചുതുടങ്ങിയത് ഒന്നരലക്ഷം പേർക്കാണെന്നും കേന്ദ്ര തൊഴിൽമന്ത്രാലയം പാർലമെന്റിൽ അറിയിച്ചു. ഉയർന്ന പെൻഷനുവേണ്ടിയുള്ള അപേക്ഷകളിൽ ഇനി തീർപ്പാക്കാൻ ബാക്കിയുള്ളത് 11,595 എണ്ണം മാത്രമാണ്. ഇതിൽ 1251 എണ്ണം കേരളത്തിലേതാണ്. രാജ്യത്താകെ 85.84 ലക്ഷം പേരാണ് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് അംഗങ്ങളായുള്ളത്. ഇതിൽ സുപ്രീംകോടതിയുടെ 2022 നവംബർ നാലിലെ വിധിയുടെ പിൻബലത്തിൽ യഥാർഥശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള ഉയർന്ന പെൻഷനുവേണ്ടി 17.49 ലക്ഷം പേരാണ് അപേക്ഷിച്ചത്. എന്നാൽ ഇതിൽ 2.24 ലക്ഷം അപേക്ഷകൾ തൊഴിലുടമകൾ ഇ.പി.എഫ്.ഒ.യ്ക്ക് ഫോർവേഡ് ചെയ്തില്ല.
തൊഴിലാളിയും തൊഴിലുടമയും ചേർന്ന് നൽകേണ്ട സംയുക്ത ഓപ്ഷൻ സമർപ്പിക്കപ്പെട്ടത് 15,24,365 എണ്ണമാണ്. ഇതിൽ ഇ.പി.എഫ്.ഒ.യുടെ വിവിധ പരിശോധനകൾ കഴിഞ്ഞ് ഡിമാൻഡ് ലെറ്റർ (അധിക വിഹിതം നൽകാനാവശ്യപ്പെടുന്ന കത്ത്) നൽകിയത് 4.31 ലക്ഷം പേർക്കാണ്. എന്നാൽ, ഡിമാൻഡ് ലെറ്ററിൽ പറഞ്ഞതുക കൈമാറാത്തതും മറ്റുമായി 58,113 അപേക്ഷകൾ അയോഗ്യമെന്നു കണ്ടെത്തി. ഇതോടെ ഫലത്തിൽ 3.73 ലക്ഷം പേർ മാത്രമാണ് ഉയർന്ന പെൻഷന് യോഗ്യതനേടിയത്. അതായത്, അപേക്ഷിച്ചവരിൽ ഏതാണ്ട് നാലിലൊന്നുപേർ. വിരമിച്ചവർക്ക് പെൻഷൻ അനുവദിക്കുന്ന അവസാന നടപടിയായ പെൻഷൻ പേ ഓർഡർ (പെൻഷൻ നൽകാനുള്ള ഉത്തരവ്) ലഭിച്ചത് 1,49,806 പേർക്കാണ്.





























