കൊച്ചി: ഉയർന്ന പി.എഫ് പെൻഷൻ പദ്ധതിയിൽ 28.29 ലക്ഷം രൂപ അധികമായി അടച്ചാൽ മാസം 35,594 രൂപ പെൻഷനായി ലഭിക്കുമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) ഹൈക്കോടതിയിൽ അറിയിച്ചു. കേരള ഇൻസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചറൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിന്ന് വിരമിച്ച തിരുവനന്തപുരം സ്വദേശി വി.ആർ.ബാലുവിന്റെ ഹർജിയിലാണ് വിശദീകരണം. ഇത് രേഖപ്പെടുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഹർജി ഏപ്രിൽ രണ്ടിലേക്ക് മാറ്റി.ഓപ്ഷൻ നല്കി ഉയർന്ന തുക പെൻഷൻ ഫണ്ടിൽ അടച്ചവരുടെ പെൻഷനും പ്രോ റാറ്റാ പ്രകാരമായിരിക്കും നിശ്ചയിക്കുകയെന്ന ഇ.പി.എഫ്.ഒയുടെ സർക്കുലറിനെയാണ് ഹർജിക്കാരൻ ചോദ്യം ചെയ്യുന്നത്.
2022ൽ വിരമിച്ച ബാലു ഉയർന്ന പെൻഷൻ ലഭിക്കാൻ പെൻഷൻ ഫണ്ടിലേക്ക് ഏപ്രിൽ 30നകം 28,29,782 രൂപ അടയ്ക്കാൻ ഇ.പി.എഫ്.ഒ നോട്ടീസ് നൽകിയിരുന്നു. ഈ തുക അടച്ചാൽ മാസം 52,361 രൂപ പെൻഷനായി ലഭിക്കേണ്ടതാണെന്നും എന്നാൽ പ്രോ റാറ്റ സ്കീം പ്രകാരം 31,161 രൂപയേ ലഭിക്കൂവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത് നിയമപരമല്ലെന്നും സുപ്രീംകോടതി ഉത്തരവിന് എതിരാണെന്നും വാദിച്ചു.തുടർന്നാണ് ഹർജിക്കാരൻ 28.29 ലക്ഷം രൂപ അടച്ചാൽ മാസം എത്രരൂപ പെൻഷൻ ലഭിക്കുമെന്ന് അറിയിക്കാൻ കോടതി നിർദ്ദേശിച്ചത്.