ഡൽഹി: ശമ്പളക്കാരായ തൊഴിലാളികൾക്ക് വലിയ ആശ്വാസമേകുന്ന പെൻഷൻ പരിഷ്‌കരണങ്ങൾ കേന്ദ്ര സർക്കാർ പരിഗണിക്കുന്നു. എംപ്ലോയീസ് പെൻഷൻ സ്കീം (ഇ.പി.എസ്-95) പ്രകാരമുള്ള കുറഞ്ഞ പ്രതിമാസ പെൻഷൻ നിലവിലെ 1,000 രൂപയിൽ നിന്ന് 7,500 രൂപയായി ഉയർത്താനുള്ള നിർദ്ദേശമാണ് തൊഴിൽ മന്ത്രാലയത്തിന്റെ സജീവ പരിഗണനയിലുള്ളത്. വിരമിച്ച തൊഴിലാളികളുടെ ദീർഘകാലമായുള്ള ഈ ആവശ്യം നടപ്പിലായാൽ ഇപിഎഫ്ഒയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്കാരങ്ങളിലൊന്നായി ഇത് മാറും. ഇതിനോടൊപ്പം തന്നെ ഇപിഎഫ്ഒ വരിക്കാർക്കായി 8.25% വാർഷിക പലിശ നിരക്കും സർക്കാർ വാഗ്ദാനം ചെയ്തേക്കും. ധനകാര്യ മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതോടെ ഈ പലിശ തുക വരിക്കാരുടെ അക്കൗണ്ടുകളിൽ എത്തും. മറ്റൊരു വിപ്ലവകരമായ മാറ്റം പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കാൻ എടിഎം സൗകര്യം ഏർപ്പെടുത്തുന്നു എന്നതാണ്.
നിലവിലുള്ള സങ്കീർണ്ണമായ ക്ലെയിം നടപടികൾ ഒഴിവാക്കി അടിയന്തര ഘട്ടങ്ങളിൽ വരിക്കാർക്ക് വേഗത്തിൽ പണം ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഡിജിറ്റലൈസേഷന്റെ ഭാഗമായി ‘ഇ-പ്രാപ്തി’ എന്ന പുതിയ പോർട്ടലും ഇപിഎഫ്ഒ ആരംഭിച്ചിട്ടുണ്ട്. ആധാർ വെരിഫിക്കേഷൻ വഴി നിഷ്‌ക്രിയ അക്കൗണ്ടുകൾ സജീവമാക്കാൻ ഈ പ്ലാറ്റ്‌ഫോം സഹായിക്കും. 2025-26 സാമ്പത്തിക വർഷത്തിൽ ക്ലെയിം സെറ്റിൽമെന്റുകളിൽ വലിയ വർധനവുണ്ടായതായും 98 ശതമാനത്തിലധികം ക്ലെയിമുകൾ 20 ദിവസത്തിനുള്ളിൽ തീർപ്പാക്കാൻ സാധിച്ചതായും ഇപിഎഫ്ഒ റിപ്പോർട്ട് ചെയ്യുന്നു. സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുന്നതോടൊപ്പം സേവനങ്ങൾ കൂടുതൽ സുതാര്യവും ലളിതവുമാക്കാനാണ് സർക്കാർ നീക്കം.






























