ഓതറ : ഇരവിപേരൂർ-പുത്തൻകാവ് റോഡിന്റെ ജില്ലയിലുള്ള ഭാഗം യാത്രായോഗ്യമല്ലാതായിട്ടു വർഷങ്ങളായി. ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽപെട്ട റോഡിന്റെ ഭാഗം 4 വർഷം മുൻപ് ടാർ ചെയ്തിരുന്നു.
ആറന്മുള നിയോജക മണ്ഡലത്തിൽപെട്ട ഭാഗത്തെ പത്തനംതിട്ട ജില്ലാ അതിർത്തിയായ ഓതറ കുന്നേകാട് മുതൽ 5 കിലോമീറ്റർ ദൂരം പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. കരാർ നടപടി കഴിഞ്ഞു ഉടൻ പണി തുടങ്ങുമെന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്. എന്നാൽ ഇതേ റോഡിൽ ജലജീവൻ മിഷൻ പൈപ്പിടുന്ന ജോലികൾ ഇതുവരെ പൂർത്തിയായിട്ടില്ല. പൈപ്പ് ഇട്ടു കഴിഞ്ഞെങ്കിൽ മാത്രമേ റോഡ് പണി നടക്കുകയുള്ളൂ.
കുന്നേകാട്, വടികുളം, മയിലാടുംപാറ, സെന്റ് തോമസ് പള്ളിപ്പടി, മാമ്മൂട് തുടങ്ങിയ ഭാഗങ്ങളിലെല്ലാം റോഡ് തകർന്നു കുഴികൾ മാത്രമായി. നെല്ലിമല മുതൽ പിആർഡിഎസ് ആസ്ഥാനം വരെയുള്ള ഭാഗത്ത് ഇടയ്ക്ക് കുഴി അടച്ചതും ഇപ്പോൾ പഴയതുപോലെയായി. ഒട്ടേറെ സ്കൂൾ ബസുകളും സർവീസ് നടത്തുന്ന ബസുകളും സ്വകാര്യ വാഹനങ്ങളും കുഴികളിൽ വീണ് തകരാറിലാകുന്നത് പതിവാണ്. രണ്ട് മന്ത്രിമാരുടെ മണ്ഡലങ്ങളായിട്ടും റോഡിന്റെ അവസ്ഥയിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.




























