കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സിറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ ജോർജ് ആലഞ്ചേരി പൗരസ്ത്യ തിരുസംഘം മേധാവികളുമായി ഇന്ന് ചർച്ച നടത്തും. വത്തിക്കാനിലാണ് ചർച്ച . സ്ഥിരം സിനഡ് അംഗങ്ങളായ ആന്ഡ്രൂസ് താഴത്ത്, മാത്യു മൂലക്കാട്ട്, ജോസഫ് പെരുന്തോട്ടം, ജോസഫ് പാംപ്ലാനി എന്നിവരും ചർച്ചയിൽ പങ്കെടുക്കും. എറണാകുളം അങ്കമാലിയരൂപതയിലെ കുർബാന തർക്കം, സെന്‍റ് മേരീസ് ബസലിക്കയിലെ സംഘർഷം അടക്കമുള്ള കാര്യങ്ങളാണ് ചർച്ചയാവുക.
ക്രിസ്മസിന്‍റ തലേ ദിവസം സമാനതകളില്ലാത്ത സംഘര്‍ഷത്തിനാണ് എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക വേദിയായത്. ബലിപീഠത്തെ പോലും തളളിയിട്ട് കൊണ്ടുളള പ്രതിഷേധത്തിന് പിന്നാലെ പളളി അടച്ചിടുകയായിരുന്നു.സമര മാര്‍ഗമായി കുര്‍ബാനയെ ഉപയോഗിച്ച രീതി സമാനതകളില്ലാത്ത അച്ചടക്ക ലംഘനമാണെന്നും അതിനാല്‍ കുര്‍ബാനയെ അവഹേളിച്ചവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും കര്‍ദിനാള്‍ അറിയിച്ചിരുന്നു.