കൊച്ചി : എറണാകുളം ജില്ലയിൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ നിരത്തുകൾ ഏറെയും ഒഴിഞ്ഞു കിടക്കുന്നു. അത്യാവശ്യ യാത്രക്കാർ ഒഴികെ കാര്യമായ വാഹനങ്ങളോ ആളുകളോ നിരത്തിലില്ല. ജില്ലയിൽ ഏതാണ്ട് 50ൽപരം ചെക്‌പോയിന്റുകളിൽ പരിശോധന നടക്കുന്നുണ്ട്.
കണ്ടെയ്ൻമെന്റ് സോണുകളാക്കിയ പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ചും പോലീസ് പരിശോധന നടക്കുന്നുണ്ട്. അവശ്യ വിഭാഗത്തിൽപ്പെട്ടവർ അല്ലാതെ പൊതുസ്ഥലത്ത് എത്തുന്നവർ തിരിച്ചറിയൽ രേഖയും സത്യവാങ്മൂലവും കയ്യിൽ കരുതണമെന്നാണ് നിർദേശം. അനാവശ്യ യാത്രയെന്നു തോന്നിയാൽ കർശന നടപടിക്കാണ് ഐജി സി.എച്ച്.നാഗരാജു നിർദേശം നൽകിയിരിക്കുന്നത്.
ലോക്ക് ഡൗൺ ലംഘിച്ച് റോഡിലിറങ്ങുന്നവർക്ക് താക്കീത് നൽകി തിരിച്ചയയ്ക്കുന്ന സമയം കഴിഞ്ഞെന്നാണ് പോലീസ് പറയുന്നത്. പിഴ ഈടാക്കുന്നതിൽ ഉപരി നിയമപരമായ നടപടികളിലേക്കു കടക്കാനാണ് പോലീസിനു നിർദേശം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ നിയമലംഘനം നടത്തിയവരുടെ ഡേറ്റാബേസ് പോലീസ് ശേഖരിച്ചിട്ടുണ്ട്.
തുടർച്ചയായി പിടിയിലാകുന്നവരെ ഇതുകൂടി പരിശോധിച്ച ശേഷമായിരിക്കും നടപടിക്കു വിധേയമാക്കുക. എഫ്ഐആർ റജിസ്റ്റർ ചെയ്യുന്ന സാഹചര്യത്തിൽ തുടർ ദിവസങ്ങളിൽ പോലീസ് ക്ലിയറൻസ് പോലെയുള്ള കാര്യങ്ങൾക്ക് ബുദ്ധിമുട്ടും. പാസ്പോർട്ട് വെരിഫിക്കേഷൻ പോലെയുള്ള കാര്യങ്ങൾക്കും ഇതു തടസമാകുമെന്നാണ് സിറ്റി കമ്മീഷണർ അറിയിച്ചിരിക്കുന്നത്.
നിയമവിരുദ്ധമായി നിരത്തിൽ ഇറക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുന്നതിനും നിർദേശമുണ്ട്. അവശ്യസേവനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ സൂപ്പർമാർക്കറ്റുകളും മറ്റും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ തിക്കുംതിരക്കും ഉണ്ടാക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യുന്നവരെ പിടികൂടുന്നതിനായി മഫ്തിയിൽ പോലീസ് പരിശോധനയും നടക്കുന്നുണ്ട്.
സ്ഥിരം പോയിന്റുകൾക്കു പുറമേ ഉൾ പ്രദേശങ്ങളിലേക്കുള്ള പോലീസ് പട്രോളിങ്ങും സജീവമാണ്. എറണാകുളം ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതോടെയാണ് ഇവിടെ നടപടികൾ ശക്തമാക്കിയത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നടപടികൾ കുറച്ചുകൂടി കടുപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ശനിയാഴ്ച മുതൽ ജില്ലാ അതിർത്തികൾ അടച്ച് കർശന പരിശോധന നടത്തിയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്. ജില്ലയിൽ വെള്ളിയാഴ്ച വരെ 64,456 പേരാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്.