കൊച്ചി: എറണാകുളത്ത് പുതിയ കോച്ചിങ് ടെർമിനലിന്റെ നിർമാണത്തിനായി റെയിൽവേ വിശദപദ്ധതി രേഖ (ഡി.പി.ആർ.) സമർപ്പിച്ചു. പൊന്നുരുന്നിയിലെ മാർഷലിങ് യാർഡിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന ടെർമിനലിന് 267 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തെ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം, തിരുവനന്തപുരം ഡിവിഷന് സമർപ്പിച്ച ഡി.പി.ആർ. വൈകാതെ റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്ക് എത്തും. അനുമതിയായാൽ മൂന്നു വർഷത്തിനകം ടെർമിനൽ പ്രവർത്തനസജ്ജമാകും. പുതിയ ഡി.പി.ആർ. പ്രകാരം ഇവിടെ ആറ് പ്ലാറ്റ്ഫോമുകളാണ് പണിയുന്നത്. നേരത്തെ നാലു പ്ലാറ്റ്ഫോമുകൾ നിർമിക്കാനാണ് ചെലവ് കണക്കാക്കിയിരുന്നത്. പിന്നീട് എണ്ണം കൂട്ടുകയായിരുന്നു.
ഒപ്പം മൂന്ന് സ്റ്റേബിളിങ് ലൈനുകൾ (യാത്ര കഴിഞ്ഞ് വരുന്ന ട്രെയിനുകൾ നിർത്തിയിടുന്നതിനുള്ള ലൈൻ), മൂന്നു പിറ്റ് ലൈനുകൾ (ബോഗി പരിശോധിക്കാനും വൃത്തിയാക്കാനുമുള്ള പ്രത്യേക ട്രാക്കുകൾ) എന്നിവ ഉണ്ടാകും. വന്ദേഭാരതിന്റെ അറ്റകുറ്റപ്പണികൾക്കുള്ളതാണ് ഇതിൽ രണ്ട് പിറ്റ് ലൈനുകൾ.കൊച്ചിയിലെ റെയിൽവേ ഗതാഗതത്തിരക്ക് കുറയ്ക്കാൻ മാർഷലിങ് യാർഡിലെ പുതിയ ടെർമിനൽ സഹായകമാകും. നിലവിൽ സൗത്ത് സ്റ്റേഷനിലും ആറു പ്ലാറ്റ്ഫോമുകളാണ് ഉള്ളത്. നോർത്തിൽ രണ്ടും.




























