ജയ്പൂർ: ശസ്ത്രക്രിയക്കിടെ രോഗിയുടെ ആരോഗ്യമുള്ള വൃക്ക നീക്കം ചെയ്ത ജുൻജുനിലെ ഒരു സ്വകാര്യ ആശുപത്രിയുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ രാജസ്ഥാൻ സർക്കാർ ഉത്തരവിട്ടു. ജുൻജുനുവിലെ ധങ്കർ ആശുപത്രിയിലാണ് വലത് വൃക്കയ്ക്ക് പകരം രോഗിയുടെ ഇടത് വൃക്ക നീക്കം ചെയ്തത്. ഇടത് വൃക്ക തകരാറിലായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച 30 കാരിയായ ഈദ് ബാനുവിന്‍റെ ആരോഗ്യമുള്ള വലത് വൃക്ക മെയ് 15 നാണ് നീക്കം ചെയ്തത്. തുടർന്ന് നടത്തിയ പോരാട്ടങ്ങൾക്കൊടുവിലാണ് നിയമ നടപടികളുമായി രാജസ്ഥാൻ സർക്കാർ രംഗത്തെത്തിയത്. റിപ്പോർട്ട് പുറത്തുവന്നയുടൻ രാജസ്ഥാൻ സർക്കാർ ആശുപത്രിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കി അടിയന്തര നടപടി സ്വീകരിച്ചു. സുപ്രീം കോടതിയുടെ നിർദേശമനുസരിച്ച് അഞ്ചംഗ അന്വേഷണ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
വിഷയം ഗൗരവമായി എടുത്ത് ആശുപത്രിക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മെഡിക്കൽ, ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശുഭ്ര സിംഗ് പറഞ്ഞു. ആശുപത്രിയുടെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്‍റ് രജിസ്‌ട്രേഷൻ സംസ്ഥാന സർക്കാർ റദ്ദാക്കിയിട്ടുണ്ടെന്നും വിവിധ സർക്കാർ ആരോഗ്യ പദ്ധതികളിൽ ആശുപത്രിയുടെ എംപാനൽമെന്‍റ് റദ്ദാക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. അന്വേഷണത്തിന് ശേഷം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.





























