ന്യൂഡൽഹി : ഡല്‍ഹിയില്‍ ലഷ്‌കര്‍ ഇ തൊയ്ബ ഭീകര സംഘം ആക്രമിക്കാന്‍ പദ്ധതിയിട്ടത് ആരാധനാലയങ്ങള്‍ എന്ന് സൂചന. ഗാസിപൂരില്‍ നിന്ന് പിടിയിലായ ഭീകരന്‍ ഷാബിര്‍ ലോണിനെ പോലീസ് ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഡല്‍ഹിയിലെ ലോട്ടസ് ടെമ്പിള്‍, കല്‍കാജി മന്ദിര്‍, ചത്തര്‍പുര്‍ മന്ദിര്‍ എന്നിവിടങ്ങളിലെല്ലാം ലഷ്‌കര്‍ ഭീകരന്‍ ഷാബിര്‍ ലോണ്‍ നിരീക്ഷണം നടത്തി ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങളെല്ലാം ഷാബിര്‍ പാകിസ്ഥാനിലെ ഹാന്‍ഡ്ലര്‍ക്ക് അയച്ചുനല്‍ക്കുകയും ചെയ്തു. ഡല്‍ഹിയിലെ കോണാട്ട് പ്ലേസിലും ഷാബിര്‍ ആക്രമണത്തിനായി നിരീക്ഷണം നടത്തി.
പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഡല്‍ഹി മെട്രോ തൂണുകളിലെ ഭീകരവാദ അനുകൂല പോസ്റ്റര്‍ പതിപ്പിച്ചതിന് അറസ്റ്റിലായ പാകിസ്താന്‍, ബംഗ്ലാദേശ് സ്വദേശികളുടെ ഇന്ത്യയിലെ ഹാന്‍ഡ്ലറായിരുന്നു കശ്മീര്‍ സ്വദേശിയായ ഷാബിര്‍ അഹ്‌മദ് ലോണ്‍.
അതിനിടെ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ സഹോദരന്‍ താഹിര്‍ അന്‍വറിനെ പാകിസ്താനില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജയ്‌ഷെ മുഹമ്മദിന്റെ ചാനിലൂടെയാണ് മസൂദ് അസറിന്റെ സഹോദരന്‍ താഹിര്‍ അന്‍വറിനെ മരണവിവരം അറിയിച്ചത്.
താഹിര്‍ സംഘടനയുടെ പ്രധാന ചുമതലകള്‍ വഹിച്ചിരുന്നു. പാര്‍ലമെന്റ് ആക്രമണം, പത്താന്‍കോട്ട് വ്യോമസേന താവള ആക്രമണം, ഉറി ഭീകരാക്രമണം, പുല്‍വാമ ഭീകരാക്രമണം എന്നിവയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മരണകാരണത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.





























