കോട്ടയം : ഏറ്റുമാനൂർ-ചിങ്ങവനം 17 കി. മീറ്റർ പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുമ്പോൾ കേരളത്തിന്റെ റെയിൽവേ ചരിത്രത്തിൽ ഒരു നാഴികക്കല്ല് കൂടിയാവുകയാണ് മംഗലാപുരം മുതൽ തിരുവനന്തപുരം വരെയുള്ള 632 കി. മീറ്റർ പാതയാണ് തുറന്നുകൊടുക്കുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി ഘട്ടം ഘട്ടമായി പാതയിരട്ടിപ്പിക്കൽ നടപടി മുന്നോട്ടുപോയി. ഇന്ന് സുരക്ഷാ പരിശോധന കഴിഞ്ഞ് മെയ് 28ന് ഇരട്ടപ്പാത തുറന്നു കൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
– കേരളത്തിലെ റെയിൽവെയുടെ പ്രവർത്തനക്ഷമത വർധിക്കും.
– സിംഗിൾ ലൈൻ ആയിരുന്നപ്പോൾ ട്രെയിനുകൾ സ്റ്റേഷനുകളിൽ ക്രോസിങ്ങിനുവേണ്ടി കാത്തു നിൽക്കേണ്ടി വന്ന അവസ്ഥക്ക് മാറ്റം വരും.
– ടൈം ടേബിളിൽ ട്രാഫിക് അലവൻസ് കുറയും. ട്രെയിനുകൾക്ക് സമയനിഷ്‌ഠ പാലിക്കാൻ കഴിയും.
– ട്രെയിൻ വേഗത വർദ്ധിക്കും.
– കോട്ടയത്തെ പ്ലാറ്റുഫോമുകൾ ഏഴെണ്ണം (7) ആയി.
– കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ കഴിയും.
– കോട്ടയത്തെ എറണാകുളത്തിന്റെ സബർബൻ നെറ്റ്‌വർക്കിലേക്ക് ഉൾപ്പെടുത്തി കോട്ടയത്തുനിന്നും മെമു ഉൾപ്പെടെ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാം.
കോട്ടയം സ്റ്റേഷന്റെ മുൻ ഭാഗത്തുനിന്നും പ്ലാറ്റ്ഫോം 2, 3, 4, 5 എന്നി പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ള പുതിയ ഫുട് ഓവർ ബ്രിഡ്ജ് വേണമെന്നുള്ള തോമസ് ചാഴികാടൻ എംപി യുടെ ആവശ്യത്തിന് അംഗീകാരം നൽകിയതായി ഡിവിഷണൽ റെയിൽവേ മാനേജർ ആർ മുകുന്ദ് അറിയിച്ചു. പ്രസ്തുത വിഷയം കഴിഞ്ഞ അവലോകന യോഗത്തിൽ എംപി ഡി ആർ എം ന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.





























