അടൂര്‍ : ഹൃദയത്തിന്റെ പ്രധാന രക്തധമനിയായ അയോർട്ടയിലെ വീക്കമായ ആയോർട്ടിക് അന്യൂറിസം ബാധിച്ച 73 വയസ്സുള്ള രോഗിക്ക് സങ്കീർണമായ എൻഡോവാസ്‌ക്യൂലർ അന്യൂറിസം റിപ്പയർ (EVAR) എന്ന സ്റ്റെന്റ് ഗ്രാഫ്ട് ചികിത്സ വിജയകരമായി നടപ്പിലാക്കി അടൂർ ലൈഫ് ലൈൻ ഹാർട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ കാർഡിയോളജി – കാർഡിയാക് സർജറി വിഭാഗങ്ങൾ. വീങ്ങിയ ഭാഗത്തു വിള്ളലോ പൊട്ടലോ ഉണ്ടായാൽ മരണസാധ്യത കൂടുതലായതിനാലാണ് തുറന്ന ശസ്ത്രക്രിയ ഒഴിവാക്കിയുള്ള ഈ ചികിത്സാ ചെയ്തതെന്ന് കാർഡിയോളോജിസ്റ്റ് ഡോ. കൃഷ്ണമോഹൻ പറഞ്ഞു.
അമിത രക്തസമ്മർദ്ദം, 65 വയസ്സിനു മുകളിൽ പ്രായം, പുകവലി, രോഗ പാരമ്പര്യം എന്നിവയുള്ളവർ ലളിതമായ അൾട്രാസൗണ്ട് സ്കാനിങ്ങിലൂടെ അന്യൂറിസം ഇല്ല എന്ന് ഉറപ്പുവരുത്തുന്നത് നല്ലതാണെന്ന് കാർഡിയോളജി വിഭാഗം മേധാവി ഡോ.സാജൻ അഹമ്മദ് പറഞ്ഞു. മുൻപ് ബൈപ്പാസ് സർജറി കഴിഞ്ഞതും വൃക്കകളിലേക്കുള്ള രക്തക്കുഴലിനരികിൽ വീക്കം ഉണ്ടായതും രണ്ടു കാലുകളിലേക്കും ഇത് വ്യാപിച്ചതും കാൽസ്യം അടിഞ്ഞുകൂടിയതും രോഗിയുടെ സങ്കീർണതകൾ വർധിപ്പിക്കുന്നതിന് ഇടയാക്കിയെന്ന് കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ.രാജഗോപാൽ വിശദീകരിച്ചു.
സീനിയർ കാർഡിയോളോജിസ്റ്റുകളായ ഡോ.ആശിഷ് കുമാർ, ഡോ.വിനോദ് മണികണ്ഠൻ, ഡോ.സന്ദീപ് ജോർജ്, ഡോ.ചെറിയാൻ ജോർജ്, ഡോ.ചെറിയാൻ കോശി, കാർഡിയാക് അനസ്തേഷ്യ വിഭാഗം മേധാവി ഡോ.അജിത് സണ്ണി, ഡോ.ശ്രുതി മത്തായി, റേഡിയോളോജിസ്റ്റ് ഡോ.അബ്ദുൽ ഫൈസൽ എന്നിവർ അടങ്ങുന്ന സംഘമാണ് ചികിത്സ നടത്തിയത്.





























