കോന്നി : പാടം ഫോറെസ്റ്റേഷൻ പരിധിയിലെ കൂടൽ ഇഞ്ചപ്പാറയിൽ മേയാൻ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ മേയാൻ വിട്ട മൂരികിടാവിനെ പുലി പിടിച്ചതിനെ തുടർന്ന് വനം വകുപ്പ് അധികൃതർ പുലിയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചു. കഴിഞ്ഞ ദിവസം രാവിലെ പതിനൊന്ന് മണിയോടെ ആണ് ഇഞ്ചപ്പാറ വടക്കേമുരുപ്പേൽ രാജി എബ്രഹാമിന്റെ രണ്ട് വയസുള്ള മൂരി കിടാവിനെ പുലി പിടിച്ച നിലയിൽ കണ്ടെത്തിയത്. കിടാവിന്റെ കഴുത്തിൽ ആഴത്തിൽ മുറിവേൽക്കുകയും തല ഭക്ഷിക്കുകയും ചെയ്തിരുന്നു. സംഭവം പാടംഫോറസ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് പാടം ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. തുടർന്ന് നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് കോന്നി ഫോറസ്റ്റ് സ്ട്രൈകിങ് ഫോഴ്സ്, പാടംഫോറസ്റ്റേഷനിലെ വനപാലകർ എന്നിവർ സ്ഥലത്തെത്തി കൂട് സ്ഥാപിക്കുകയായിരുന്നു.
കൂടൽ ഇഞ്ചപ്പാറ, പാക്കണ്ടം പ്രദേശങ്ങളിൽ നിന്നായി കഴിഞ്ഞ രണ്ട് വർഷത്തിന് ഇടയിൽ മൂന്ന് പുലികൾ ആണ് വനം വകുപ്പ് സ്ഥാപിച്ച കെണിയിൽ വീണത്. പ്രദേശത്തെ കർഷകരുടെ നിരവധി വളർത്ത് മൃഗങ്ങളെയും പുലി കൊണ്ടുപോയി. നിലവിൽ പുലി മൂരി കിടാവിനെ കൊന്നതിന്റെ മീറ്ററുകൾക്ക് അപ്പുറത്ത് മുൻ വർഷം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിരുന്ന മൂരി കിടാവിനെ പുലി ആക്രമിച്ചു കൊന്നിരുന്നു. പുലികൾ കൂട്ടമായി ചേർന്ന് ആക്രമിച്ചാണ് മൂരി കിടാവിനെ കൊന്നതെന്ന് അന്ന് വീട്ടുടമ പറഞ്ഞെങ്കിലും വനപാലകർ ഈ കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതിന് ശേഷമാണ് മൂന്ന് പുലികൾ കൂട്ടിൽ വീഴുന്നത്.





























