കോട്ടയം : പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച് രക്ഷപ്പെട്ട പോലീസുകാരനെ കണ്ടെത്താനാവാതെ കാഞ്ഞിരപ്പളളി പോലീസ്. മോഷണം നടന്ന് പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതിയായ പോലീസുകാരന്‍ എവിടെയെന്നതിനെ പറ്റി ഒരു സൂചനയും കിട്ടിയിട്ടില്ലെന്നാണ് കേസ് അന്വേഷിക്കുന്ന കാഞ്ഞിരപ്പളളി പോലീസിന്‍റെ വിശദീകരണം. പ്രതിയായ പോലീസുകാരന്‍ ഷിഹാബിന്‍റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
വില്‍പ്പനയ്ക്കായി ഇറക്കി വെച്ച കിലോയ്ക്ക് അറുന്നൂറ് രൂപ വരുന്ന പത്ത് കിലോ മാങ്ങയാണ് ഷിഹാബ് കട്ടത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഷിഹാബ് ഒളിവില്‍ പോവുകയായിരുന്നു. ഈ മാസം മൂന്നാം തീയതി ഷിഹാബിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഷിഹാബ് തൃശൂരിലും പാലക്കാടും ചെന്നെന്ന സൂചനകള്‍ പോലീസിന് കിട്ടിയിരുന്നു.
എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയതോടെയാണ് ഷിഹാബ് എവിടെയെന്നതിനെ പറ്റി ഒരു സൂചനയും പോലീസിന് കിട്ടാതായത്. മുണ്ടക്കയം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസില്‍ പ്രതിയാണ് ഷിഹാബ്. ഈ കേസില്‍ വിചാരണ നടക്കുന്നതിനിടെയാണ് ഷിഹാബ് മാങ്ങ മോഷണം നടത്തിയത്.





























