പാലക്കാട് : അട്ടപ്പാടി മധുവധക്കേസ് വാദത്തിനിടെ അഭിഭാഷകർ തമ്മിൽ തർക്കം. പ്രതിഭാഗം അഭിഭാഷകരായ ഷിജിത്തും ജോണും തമ്മിലാണ് തർക്കമുണ്ടായത്. ഇന്ന് മധുവധക്കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ച് സാക്ഷി വിസ്താരം അവസാനഘട്ടത്തിലേക്ക് എത്തുന്നതിനിടെയാണ് സംഭവം നടന്നത്. മുമ്പ് ഒറ്റപ്പാലം സബ് കളക്ടര്‍ ആയിരുന്ന ജെറോമിക് ജോര്‍ജ് ഐ.എ.എസിനെ വിസ്തരിക്കുകയായിരുന്നു ഇതിനിടയിലാണ് അഭിഭാഷകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്.
കലക്ടർ ഒറ്റപ്പാലത്ത് സബ് കലക്ടറായിരിക്കെ മധുവിന്‍റെ ഇന്‍ക്വസ്റ്റ് നടപടികളുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ പോയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെയും വിസ്തരിച്ചത്. മധുവിന്‍റെ പരിക്കുകളെ കുറിച്ച് ഷിജിത്ത് കലക്ടറോട് ചോദിച്ചപ്പോള്‍ ജോണ്‍ ഇടപെട്ടു. അത്തരം ചോദ്യങ്ങള്‍ അനാവശ്യമാണെന്നും അവ ചോദിക്കേണ്ടതില്ലെന്നും ജോൺ ഷിജിത്തിനോട് പറഞ്ഞു. എന്നാല്‍ ആവശ്യമുള്ള ചോദ്യങ്ങളാണെന്നു ഷിജിത്ത് പറയുകയായിരുന്നു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ ജഡ്ജി ഇടപെട്ട് പരിഹരിക്കുകയായിരുന്നു.





























