പാലക്കാട്: പല ക്ലാസുകളിലെയും സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് എൻ.സി.ഇ.ആർ.ടി പുസ്തകമെത്തിയില്ല. ഇതിനാൽ അധ്യാപകർ നൽകുന്ന പി.ഡി.എഫുകൾ പകർപ്പെടുത്ത് പഠിക്കേണ്ട അവസ്ഥയാണ്. മൂന്ന്, ആറ്, ഒമ്പത്, 11 ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് ദുരിതം. ഈ ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പുതിയ പാഠ്യപദ്ധതിയിലേക്ക് മാറുമെന്ന് അറിയിച്ചിരുന്നെങ്കിലും ഒമ്പത്, 11 പാഠപുസ്തക പരിഷ്കരണം ഈ വർഷം വേണ്ടെന്ന് ഏറെ വൈകി തീരുമാനിക്കുകയായിരുന്നു. അതിനാൽ പുതിയ പുസ്തകം അച്ചടിച്ചില്ല. പുതിയ പുസ്തകം പ്രതീക്ഷിച്ച് നിർത്തിവെച്ച പഴയ പുസ്തക അച്ചടിയും വൈകി. മൂന്നാംക്ലാസ് പുസ്തക അച്ചടി ഏറക്കുറെ പൂർത്തിയായി. മൂന്നാംക്ലാസ് രണ്ടാഴ്ചക്കുള്ളിൽ എത്തിയാലും ജൂലൈയിൽ മാത്രമേ ആറാംക്ലാസുകാർക്ക് പുസ്തകമെത്തൂവെന്നാണ് വിതരണ ഏജൻസികൾക്ക് ബന്ധപ്പെട്ടവർ നൽകുന്ന വിവരം.
ദേശീയ വിദ്യാഭ്യാസനയമനുസരിച്ച് ഘട്ടം ഘട്ടമായാണ് പുതിയ പാഠ്യക്രമത്തിൽ പുസ്തകം തയാറാക്കുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിലായി മൂന്ന്, ആറ് ക്ലാസുകളിലെ പുസ്തകങ്ങൾ എത്തുമെന്നാണ് എൻ.സി.ഇ.ആർ.ടി അധികൃതർ നേരത്തേ അറിയിച്ചിരുന്നത്. മാറ്റം പ്രതീക്ഷിച്ചിരുന്ന പുസ്തകങ്ങൾ അച്ചടിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ മൂലം വൈകിയത്രേ. ഇതോടെ ഒന്ന്, രണ്ട്, ഏഴ്, എട്ട്, 10, 12 ക്ലാസുകളിലെ പുസ്തകങ്ങൾ മാത്രമാണ് സ്കൂളുകളിലെത്തിക്കാനായത്. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ എന്‍.സി.ഇ.ആര്.ടിയുടെ അംഗീകൃത പാഠപുസ്തകങ്ങള്തന്നെ ഉപയോഗിക്കണമെന്നാണ് സി.ബി.എസ്.ഇ ബോര്‍ഡ് നിര്‍ദേശം. ഈ പുസ്തകങ്ങള്‍ക്ക് വില കുറവാണ്. മറ്റു സ്വകാര്യ പ്രസാധകരുടെ ഇതേ സിലബസിലെ പുസ്തകങ്ങൾ കിട്ടുമെങ്കിലും വില ഏറെ കൂടുതലാണ്. എന്‍.സി.ഇ.ആര്.ടി വെബ്സൈറ്റില്‍നിന്ന് പുസ്തകത്തിന്റെ പി.ഡി.എഫ് ഡൗണ്‍ലോഡ് ചെയ്ത് ചിലര്‍ ഉപയോഗിക്കുന്നുണ്ട്. എൻ.സി.ഇ.ആർ.ടി ഫ്ലിപ് ബുക്ക് രൂപത്തിലാണ് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ളത്.





























