തിരുവനന്തപുരം: ഓൺലൈൻ ടാക്സി പ്ലാറ്റ്‌ഫോമുകൾക്ക് പ്രവർത്തനാനുമതി ലഭിച്ചിട്ടും നഗരത്തിൽ ഡ്രൈവർമാർക്കു നേരേയുള്ള അതിക്രമങ്ങൾ കുറയുന്നില്ല. കോവളം, വർക്കല, എയർപോർട്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും ഓൺലൈൻ ടാക്സികളെ തടയുന്നത്. കഴിഞ്ഞദിവസം കോവളത്തെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ യാത്രക്കാരുമായെത്തിയ ഓൺലൈൻ ടാക്‌സി ഡ്രൈവറെ പ്രാദേശിക ഡ്രൈവർമാർ ചേർന്ന് ക്രൂരമായി മർദിച്ചു. സംഭവത്തിൽ കോവളം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുൻപും ഇതിനു സമാനമായ സംഭവങ്ങൾ വർക്കലയിലും കോവളത്തും അരങ്ങേറിയിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തിനുള്ളിൽ ഓൺൈലൻ ടാക്സികൾക്ക് പ്രവേശനം അനുവദിക്കുന്നില്ല. രാജ്യത്തെ മറ്റു പ്രധാന വിമാനത്താവളങ്ങളിലൊക്കെ ഓൺലൈൻ ടാക്‌സികൾക്ക് പ്രത്യേക ഇടം അനുവദിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വിമാനത്താവളത്തിനു പുറത്ത് ആളുകളെ ഇറക്കുകയും അവിടെനിന്ന് കയറ്റുകയും ചെയ്യേണ്ട സാഹചര്യമാണ്. ഇത് മനസ്സിലാക്കാതെ ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്ത് പുറത്തിറങ്ങുന്ന യാത്രക്കാർ ഭാരമുള്ള ബാഗുകളും തൂക്കി വിമാനത്താവളത്തിനു പുറത്ത് റോഡിലെത്തി വേണം ടാക്‌സിയിൽ കയറാൻ.






























