തിരുവനന്തപുരം : കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തിലേക്ക് വി.ഡി. സതീശനെ തിരഞ്ഞെടുത്തത് എല്ലാ ഘടകങ്ങളും കൃത്യമായി പരിശോധിച്ച ശേഷമുള്ള ഹൈക്കമാൻഡിന്റെ തീരുമാനമാണെന്ന് ദീപ ദാസ് മുൻഷി. ഈ തീരുമാനത്തിന് പിന്നിൽ പ്രധാനമായും ജനവികാരവും എം.എൽ.എമാർക്കിടയിൽ നടത്തിയ അഭിപ്രായ സർവേയുമാണെന്ന് അവർ പറഞ്ഞു. വി.ഡി. സതീശനെ നിശ്ചയിച്ചത് ഹൈക്കമാൻഡാണ്. ഈ തീരുമാനത്തെ ചോദ്യം ചെയ്യാൻ കഴിയില്ലെന്നും ഹൈക്കമാൻഡ് നിർദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കുകയാണെന്നും അവർ വ്യക്തമാക്കി.
വി.ഡി. സതീശന് വേണ്ടി കേരളത്തിൽ വലിയ രീതിയിലുള്ള ജനവികാരം നിലനിന്നിരുന്നുവെന്നും മാധ്യമങ്ങളും ഇത് ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ദീപ ദാസ് മുൻഷി അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗിന്റെയോ ജമാഅത്തെ ഇസ്‌ലാമിയുടെയോ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഈ തീരുമാനമെന്ന എൻ.എസ്.എസ് , എസ്.എൻ.ഡി.പി എന്നീ സംഘടനകളുടെ വിമർശനങ്ങൾക്ക് കേരളത്തിൽ എത്തിയ ശേഷം മറുപടി നൽകുമെന്നും അവർ വ്യക്തമാക്കി.






























