പത്തനംതിട്ട : ജില്ലയില്‍ വാഴക്കുല വിപണയില്‍ വില കുതിച്ചുയരുമ്പോഴും വാഴക്കുലകള്‍ ലഭ്യമല്ലാത്തത് കര്‍ഷകരെ സാരമായി ബാധിക്കുന്നു. ജില്ലയിലുണ്ടായ കാലാവസ്ഥ വ്യതിയാനം വാഴ കൃഷിയെ പ്രതികൂലമായി ബാധിച്ചതാണ് കര്‍ഷകര്‍ക്ക് തിരിച്ചടി നേരിടാന്‍ പ്രധാന കാരണം. ഓണ വിപണി മുന്നില്‍ കണ്ട് വാഴ കൃഷി ചെയ്തതിന് പിന്നാലെ ജില്ലയില്‍ നേരിട്ട കൊടും വരള്‍ച്ചയില്‍ വെള്ളം ലഭിക്കാതെ പകുതിയിലേറെ കൃഷിയും നശിച്ചുപോയിരുന്നു. ഇതിന് പിന്നാലെ വന്ന മഴയും വെള്ളപ്പൊക്കവും ബാക്കിയുള്ള കൃഷി കൂടി നശിക്കുന്നതിന് കാരണമായി. മഴ മാറി വെയില്‍ വന്നതോടെ വാഴക്കുലകള്‍ക്ക് തൂക്കം കുറയുന്നതാണ് കര്‍ഷകരെ നിലവില്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
20 കിലോയ്ക്ക് മുകളില്‍ തൂക്കം വരുന്ന വാഴക്കുലകള്‍ക്ക് ഇപ്പോള്‍ 14 കിലോയില്‍ താഴെ തൂക്കമാണ് ലഭിക്കുന്നത്. ഇതിനോടൊപ്പം കാട്ടുപന്നിയും കുരങ്ങും തത്തയും അടക്കമുള്ള വന്യ ജീവികളുടെ ശല്യം കൂടി വര്‍ധിച്ചപ്പോള്‍ വിളവ് പകുതിപോലും ലഭിച്ചില്ല. ജില്ലയിലെ സ്വാശ്രയ കര്‍ഷക വിപണികള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ വാഴക്കുലകള്‍ വിറ്റഴിക്കപ്പെടുന്നത്. കോന്നിയിലെ വകയാര്‍, തേക്കുതോട്, അടൂര്‍ പള്ളിക്കല്‍ , ഏറത്ത്, കുളനട എന്നിവടങ്ങളിലെ സ്വാശ്രയ കര്‍ഷക വിപണികള്‍ വഴിയാണ് ഏറ്റവും കൂടുതല്‍ വാഴക്കുലകള്‍ വിറ്റഴിക്കപ്പെടുന്നത്. സ്വാശ്രയ കര്‍ഷക വിപണിയില്‍ 80 രൂപയ്ക്ക് മുകളില്‍ വാഴക്കുലകള്‍ക്ക് വിലയുണ്ട്.
എന്നാല്‍ പൊതുവിപണിയില്‍ 85 രൂപയാണ് വില. ഏത്തപ്പഴത്തിനും പൂവന്‍, ഞാലിപ്പൂവന്‍ കുലകള്‍ക്കും 90 രൂപ വിലയുണ്ട്. എന്നാല്‍ നാടന്‍ ഞാലിപ്പൂവന്‍ കുലകള്‍ വിപണിയില്‍ കിട്ടാനുമില്ല. നാടന്‍ കുലകള്‍ കിട്ടാതെ വന്നതോടെ മറുനാടന്‍ വാഴക്കുലകളും വിപണി കീഴടക്കിയിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്നും വയനാട്ടില്‍ നിന്നും ഉള്‍പ്പെടെ ഓണവിപണി മുന്നില്‍ കണ്ട് ലോഡുകണക്കിന് വാഴക്കുലകളാണ് ജില്ലയിലേക്ക് എത്തികൊണ്ടിരിക്കുന്നത്. ലക്ഷങ്ങള്‍ മുടക്കി കൃഷി ചെയ്ത വാഴ കര്‍ഷകര്‍ക്ക് ഈ ഓണക്കാലവും നഷ്ടം മാത്രം സമ്മാനിക്കുമോ എന്ന ആശങ്കയും ഒഴിയുന്നില്ല.




























