തൊടുപുഴ : ഇന്ന് രാവിലെ കേരളത്തെ നടുക്കിക്കൊണ്ട് മറ്റൊരു കാട്ടാന ആക്രമണത്തിന്റെ വാർത്ത കൂടിയെത്തിയിരുന്നു. ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ 37 കാരിയായ യുവതിയുടെ ജീവനാണ് കാട്ടാനക്കലിയിൽ പൊലിഞ്ഞത്. യുവതി കൊല്ലപ്പെട്ടതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ചിന്നക്കനാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ തടിച്ചുകൂടിയ പ്രദേശവാസികളും നാട്ടുകാരും വനംവകുപ്പിനെതിരെ പ്രതിഷേധം തുടരുകയാണ്. ഓരോവട്ടവും കാട്ടാനയുടെ അക്രമണമുണ്ടാകുമ്പോൾ പരിഹാരമുണ്ടാക്കാമെന്ന് പറയുക മാത്രമാണ് ചെയ്യുന്നതെന്നും ഒരു ഇടപെടലും ഉണ്ടാകുന്നില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്. മരിച്ച മാരിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. അതേസമയം മാരിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മാരി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
മകനെ സ്കൂളിൽ വിടാൻ പോകും വഴിയാണ് മാരിക്ക് നേരെ കാട്ടാന പാഞ്ഞടുത്തത്. കനത്ത മൂടൽമഞ്ഞുള്ളതിനാൽ മാരിയും മകനും ആനയുടെ മുൻപിൽ പെട്ടുപോകുകയായിരുന്നു. പ്രദേശത്ത് കാട്ടാനയുള്ള വിവരം വാട്‌സാപ്പ് സന്ദേശത്തിലൂടെ അറിയിച്ചിരുന്നുവെന്നാണ് വനം വകുപ്പ് അധികൃതർ പറയുന്നത്. എന്നാല്‍ വീട്ടിൽ മാരിയും കുട്ടികളും മാത്രമാണുള്ളതെന്നും ഇവര്‍ക്ക് മൊബൈല്‍ ഫോണില്ലെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. സന്ദേശം അയച്ചെന്നുകരുതി അത് എല്ലാവരും കാണണമെന്നില്ലെന്നും നാട്ടുകാർ പറയുന്നു. കാട്ടാനയുടെ ആക്രമണത്തിൽ മാരിയുടെ മകനും പരിക്കുണ്ട്. എന്നാൽ കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മേഖലയിൽ ആനയുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് വിവരം. അതേസമയയുടെ മാരിയുടെ മരണത്തിൽ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.






























