കണ്ണൂർ: റെയിൽവേ പോർട്ടറുടെ വ്യാജ വേഷമണിഞ്ഞ് ട്രെയിൻ യാത്രക്കാരിയുടെ ട്രോളി ബാഗ് മോഷ്ടിച്ച പ്രതി മണിക്കൂറുകൾക്കകം പിടിയിലായി. ഉളിക്കൽ മണിക്കടവ് സ്വദേശി ഷിജോ തോമസ് (46) ആണ് റെയിൽവേ പോലീസിന്റെയും ആർ.പി.എഫിന്റെയും സംയുക്ത പരിശോധനയിൽ വലയിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. തിരുവനന്തപുരത്തേക്ക് പോകാൻ കണ്ണൂർ സ്റ്റേഷനിലെത്തിയ വന്ദേഭാരത് എക്സ്പ്രസ് (20633) യാത്രക്കാരിയാണ് തട്ടിപ്പിനിരയായത്. സ്റ്റേഷനിലെ യഥാർത്ഥ പോർട്ടർമാരെ ഓർമ്മിപ്പിക്കുന്ന ചുവന്ന ടീഷർട്ട് ധരിച്ചാണ് ഷിജോ തോമസ് ഇവരുടെ മുന്നിലെത്തിയത്. ബാഗ് കമ്പാർട്ട്മെന്റിൽ എത്തിച്ചുതരാമെന്ന് വിശ്വസിപ്പിച്ച് ഇയാൾ യാത്രക്കാരിൽ നിന്ന് ട്രോളി ബാഗ് കൈക്കലാക്കുകയായിരുന്നു.
പരാതിയെ തുടർന്ന് റെയിൽവേ സ്റ്റേഷനിലെ സി.സി.ടി.വി. പരിശോധിച്ചപ്പോൾ പ്രതി ബാഗുമായി ഒഴിഞ്ഞുകിടന്ന കെട്ടിടത്തിലേക്ക് പോകുന്നത് കണ്ടു. തുടർന്ന് നടന്ന പരിശോധനയിലാണ് പിടിയിലായത്. റെയിൽവേ പോലീസ് എസ്.ഐ. പി.കെ. സന്തോഷ്, ആർ.പി.എഫ്.എ. എസ്.ഐ. സഞ്ജയ് കുമാർ, എൻ.പി. ജിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടിച്ചത്.





























