കണ്ണൂർ : ദേശീയതലത്തിൽ ഐ.ടി.ഐ.കളുടെ (ഇഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്) പരീക്ഷാ നടത്തിപ്പ് അവതാളത്തിലായതിനെത്തുടർന്ന് പരീക്ഷകൾ നിർത്തിവെച്ചു. പ്രശ്നപരിഹാരത്തിന് ഐ.ടി.ഐ.കളുടെ ദേശീയ ചുമതല വഹിക്കുന്ന ഡയറക്ടർ ജനറൽ തിങ്കളാഴ്ച ഡൽഹിയിൽ സംസ്ഥാന ഡയറക്ടർമാരുടെ അടിയന്തരയോഗം വിളിച്ചു. രാജ്യത്ത് 14,491 ഐ.ടി.ഐ.കളുണ്ട്.
ഇവിടങ്ങളിലായി 23.5 ലക്ഷം പേർക്കാണ് പരിശീലനം നൽകുന്നത്. കേരളത്തിൽ 104 ഗവ. ഐ.ടി.ഐ.കളും 350 സ്വകാര്യ ഐ.ടി.ഐ.കളുമാണുള്ളത്. പേപ്പറിൽ ഉത്തരത്തിന്റെ കളം കറുപ്പിക്കുന്ന ഒ.എം.ആർ. (ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നിഷൻ) രീതിയിൽ നടന്നിരുന്ന പരീക്ഷ കോവിഡ് കാരണം കംപ്യൂട്ടർ അധിഷ്ഠിതമാക്കിയിരുന്നു.
ഒ.എം.ആർ. രീതിതന്നെ തുടരണമെന്നാവശ്യപ്പെട്ട് സ്വകാര്യ ഐ.ടി.ഐ.കളുടെ സംഘടന കോടതിയെ സമീപിച്ചതിനെത്തുടർന്നുള്ള ആശയക്കുഴപ്പത്തിനിടെ കംപ്യൂട്ടർ അധിഷ്ഠിത രീതിയുമായി മുന്നോട്ടുപോകാൻ ഡയറക്ടർ ജനറൽ തീരുമാനിച്ചു. നടത്തിപ്പിന് എൻ.ഐ.എം.ഐ. (നാഷണൽ ഇൻസ്ട്രക്ഷണൽ മീഡിയ ഇൻസ്റ്റിറ്റ്യൂട്ട്-നിമി) എന്ന സർക്കാർ സ്ഥാപനത്തെ ചുമതലപ്പെടുത്തി. ഇവർ ഐ.ടി.ഐ.കളിലെ കമ്പ്യൂട്ടറുകൾ ഉപയോഗിച്ച് പരീക്ഷനടത്തിയെങ്കിലും സെർവർശേഷി കുറവായതിനാൽ പല വിദ്യാർഥികൾക്കും യഥാസമയം പരീക്ഷയിൽ പങ്കെടുക്കാനായില്ല.
പരാതി വ്യാപകമായതിനെത്തുടർന്ന് നിമിയെ ചുമതലയിൽനിന്ന് ഒഴിവാക്കി പകരം നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഇൻഫർമേഷൻ ടെക്നോളജി (എൻ.എസ്.ഇ.ഐ.ടി.) എന്ന കമ്പനിയെ ഏൽപിച്ചു. 2.2 ലക്ഷം കമ്പ്യൂട്ടറുകളെ ബന്ധിപ്പിക്കുന്ന സംവിധാനവും സെക്കൻഡിൽ 40,000 ഓർഡർ കൈകാര്യം ചെയ്യാനുള്ള ശേഷിയുമുണ്ടെന്ന് അവകാശപ്പെട്ട ഈ കമ്പനിക്കും പരീക്ഷ ശരിയായി നടത്താൻ കഴിഞ്ഞില്ല.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 8.30-ന് പരീക്ഷയുണ്ടെന്ന് പറഞ്ഞ് വിദ്യാർഥികളെ വിളിച്ചുവരുത്തി വൈകീട്ട് അഞ്ചരവരെ നിർത്തിയശേഷം ചില കേന്ദ്രങ്ങളിൽ പരീക്ഷ നടത്തിയില്ല. ചില സ്ഥലങ്ങളിൽ രാത്രിയായിരുന്നു പരീക്ഷ. തുടർന്ന് സംസ്ഥാന ഐ.ടി.ഐ. ഡയറക്ടർക്കും ദേശീയ ഡയറക്ടർക്കും വിദ്യാർഥികൾ പരാതിനൽകി. തുടർന്ന് കമ്പനിയോട് വിശദീകരണം തേടിയ ദേശീയ ഡയറക്ടർ പരീക്ഷ തത്കാലം നിർത്തിവെക്കാൻ തീരുമാനിക്കുകയായിരുന്നു.