ഗുവാഹത്തി: ശാരീരിക പീഡനം സഹിക്കാനാവാതെ ഭർത്താവിനെ കൊന്ന് മൃതദേഹം കത്തിച്ച യുവതി അറസ്റ്റിൽ. അസമിലെ ജോർഹട്ട് ജില്ലയിലാണ് കൊലപാതകം നടന്നത്. യുവതിയുടെ പ്രായപൂർത്തിയാകാത്ത മകനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പ്രഹ്ലാദ് സോറൻ എന്നയാളാണ് കൊല്ലപ്പെട്ടത്. തേയിലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു പ്രഹ്ലാദ്. വ്യാഴാഴ്ച രാത്രി ജോർഹട്ടിലെ മരിയാനി ഏരിയയിലെ മുർമുരിയ ടീ എസ്റ്റേറ്റിലാണ് കൊലപാതകം നടന്നത്.ഇവരുടെ വീടിന് സമീപം എന്തോ കത്തുന്നത് കണ്ട പ്രദേശവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.
തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് പാതി കത്തിയ സോറന്റെ മൃതദേഹം കണ്ടെടുത്തത്. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ഭർത്താവ് മദ്യപിച്ച് എല്ലാ ദിവസവും തന്നെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും മകനെ രക്ഷിക്കാൻ വേണ്ടിയാണ് ഭർത്താവിനെ കൊല്ലേണ്ടി വന്നതെന്നും യുവതിയുടെ കുറ്റസമ്മതത്തിൽ പറയുന്നു.





























