കോന്നി : നിയന്ത്രണങ്ങളില്ലാതെ സംസ്ഥാന പാതയിൽ വാഹനങ്ങളുടെ അമിത വേഗത അപകടങ്ങൾക്ക് കാരണമാകുന്നു. 2023 ൽ കോന്നി പോലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 117 വാഹനാപകടങ്ങൾ നടക്കുകയും ഇതിൽ അഞ്ച് പേർ മരണപെടുകയും ചെയ്തിട്ടുണ്ട്. റോഡിൽ സ്ഥാപിച്ചിരിക്കുന്ന അപകട മുന്നറിയിപ്പുകൾ പോലും വകവെക്കാതെ ആണ് ഇരുചക്ര വാഹനങ്ങൾ അടക്കമുള്ളവ ചീറിപായുന്നത്. മഞ്ഞ വരകൾ പോലും മറി കടന്നാണ് വാഹനങ്ങൾ ചീറി പറയുന്നത്. ബൈക്ക് യാത്രികരുടെ അഭ്യാസ പ്രകടനങ്ങളും റോഡിൽ അപകടം ക്ഷണിച്ചു വരുത്തുന്നു. കോന്നിയിൽ നിയമം ലംഘിച്ച് പായുന്ന കെ എസ് ആർ റ്റി സി ബസുകളും സ്വകാര്യ ബസുകളും കുറവല്ല.
ഹെൽമെറ്റ് വെക്കാതെ സഞ്ചരിക്കുന്നവരും ഏറെയാണ്. ശബരിമല മണ്ഡല കാലം ആരംഭിച്ചതോടെ ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരുടെ വാഹനങ്ങളും യാതൊരു നിയന്ത്രണവുമില്ലാതെ ആണ് കോന്നിയിലൂടെ സഞ്ചരിക്കുന്നത്. ഇതിലും പരിശോധനകൾ കാര്യക്ഷമമല്ല. പലപ്പോഴും ഇതര സംസ്ഥാനക്കാരായ അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ തെറ്റായ ദിശയിൽ ഓടിക്കുന്നത് മൂലം നിരവധി അപകടങ്ങളാണ് കോന്നിയിൽ ഉണ്ടാകുന്നത്. ഇവരെ നിയന്ത്രിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടതും ആവശ്യമാണ്. സംസ്ഥാന പാതയിൽ പലയിടത്തും ട്രാഫിക് സിഗ്നൽ ലൈറ്റുകളും ക്യാമറകളും റോഡിൽ ആവശ്യമായ വരകൾ ഇല്ലാത്തതും അപകടങ്ങൾക്ക് കാരണമായി തീരുന്നുണ്ട്. സംസ്ഥാന പാത നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായെങ്കിൽ മാത്രമേ ട്രാഫിക് ലൈനുകൾ വരച്ച് സിഗ്നലുകൾ സ്ഥാപിക്കാൻ കഴിയുകയുള്ളു. എങ്കിൽ മാത്രമേ മോട്ടോർ വാഹനവകുപ്പിനും നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളു.





























