ദോഹ : ഖത്തറിന്റെ സമ്പന്നമായ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന അഞ്ചാമത് ഖത്തർ ഒട്ടക മേള ‘ജസിലാത്ത് അൽ-അത്ത’ 2026 ന് ആവേശകരമായ തുടക്കം. ഷഹാനിയയിലെ ലബ്‌സീർ മസായൻ ഏരിയയിൽ ആവേശത്തോടെ പുരോഗമിക്കുന്ന മേളയിൽ 31 ദിവസങ്ങളിലായി ആവേശകരമായ പോരാട്ടങ്ങളാണ് നടക്കുക. ജനുവരി 11-ന് ആരംഭിച്ച ഈ സാംസ്കാരിക, കായിക മാമാങ്കം ഫെബ്രുവരി 10 വരെ നീണ്ടുനിൽക്കും. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ള ഒട്ടക ഉടമകളുടെ റെക്കോർഡ് പങ്കാളിത്തമാണ് ഈ വർഷത്തെ മേളയുടെ പ്രത്യേകത.
ഒട്ടകങ്ങളുടെ സൗന്ദര്യമത്സരമാണ് മേളയിലെ പ്രധാന ആകർഷണം. അൽ മഗാതീർ, അസായേൽ, മുജാഹിം എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലായി 119 റൗണ്ടുകളിലെ മത്സരങ്ങളാണ് നടക്കുന്നത്. ഇതിൽ അൽ മഗാതീർ വിഭാഗത്തിൽ 37 റൗണ്ടുകളും അസായേലിൽ 44 റൗണ്ടുകളും, മുജാഹിം വിഭാഗത്തിൽ 38 റൗണ്ടുകളുമാണുള്ളത്. അൽ മഗാതീർ മത്സരങ്ങൾ ജനുവരി 11 മുതൽ ജനുവരി 21 വരെയും അസായേൽ ജനുവരി 22 മുതൽ ഫെബ്രുവരി 1 വരെയും മുജാഹിം മത്സരങ്ങൾ ഫെബ്രുവരി രണ്ട് മുതൽ ഫെബ്രുവരി 10 വരെയും നടക്കും. എല്ലാ ദിവസവും രാവിലെ 11 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പ്രദർശനങ്ങളും മത്സരങ്ങളും നടക്കുന്നത്.





























