ജനീവ : ഇന്ത്യയിൽ കണ്ടെത്തിയ കോവിഡ് വകഭേദമായ ഡെൽറ്റയുടെ ഒരു സ്ട്രെയിൻ മാത്രമാണ് ആശങ്കാജനകമെന്ന് ലോകാരോഗ്യസംഘടന. മറ്റു രണ്ടു സ്ട്രെയിനുകളും പ്രശ്നം സൃഷ്ടിക്കാൻ പോന്നവയല്ലെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.
രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിൽ അതിതീവ്ര രോഗവ്യാപനത്തിന് കാരണമായ B.1.617 എന്ന വൈറസ് വകഭേദം മൂന്ന് വംശങ്ങളായി വിഭജിച്ച ഒരു ട്രിപ്പിൾ മ്യൂട്ടന്റ് വേരിയന്റായാണ് കണക്കാക്കിയത്. ഈ വൈറസ് വകഭേദം മുഴുവനായും ആശങ്കാജനകമാണെന്നാണ് ഡബ്ല്യുഎച്ച്ഒ ആദ്യം പറഞ്ഞിരുന്നതെങ്കിൽ അതിൽ B.1.617.2 എന്ന സ്ട്രെയിൻ മാത്രമാണ് അതിഭീകരമെന്നാണ് ഇപ്പോൾ വിലയിരുത്തുന്നത്.
മൂന്ന് സ്ട്രെയിനുകളിൽ B.1.617.2നാണ് കൂടുതൽ വ്യാപനശേഷി. അതിനാൽ മറ്റു രണ്ടെണ്ണത്തിൽനിന്നും വ്യത്യസ്തമായി ഇത് കൂടുതൽ അപകടകാരിയാകുമെന്നാണ് ഡബ്ല്യുഎച്ച്ഒ പറയുന്നത്. ഇവ വാക്സീൻ പരിരക്ഷകളെ മറികടന്നേക്കുമെന്നുമാണ് ഡബ്ല്യുഎച്ച്ഒ വിലയിരുത്തുന്നത്. മുഖ്യ പരിഗണന നൽകി ഡബ്ല്യുഎച്ച്ഒ ഡെൽറ്റയുടെ ഈ വകഭേദത്തെ കുറിച്ച് പഠനം നടത്തുകയാണെന്നും ഏതൊക്കെ രാജ്യങ്ങളിലാണ് ഈ വകഭേദം കണ്ടെത്തിയിട്ടുള്ളതെന്ന് മനസ്സിലാക്കി വേണ്ട നിർദേശങ്ങൾ നൽകുമെന്നും അധികൃതർ അറിയിച്ചു.