ജറുസലേം : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തുർക്കിക്ക് എഫ്-35 സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ വിൽക്കാൻ വഴിയൊരുക്കുന്നതിനെതിരെ കടുത്ത വിയോജിപ്പുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹു തന്റെ നിലപാട് വ്യക്തമാക്കിയത്. അത്യാധുനിക വിമാനങ്ങൾ നൽകുന്നതിലൂടെ തുർക്കി അമേരിക്കയുടെ സൗഹൃദ രാഷ്ട്രമാകില്ലെന്ന് അദ്ദേഹം പറഞ്ഞു. തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന്റെ ഭരണകൂടം മുസ്ലീം ബ്രദർഹുഡ് ചിന്താഗതിയാൽ സ്വാധീനിക്കപ്പെട്ടതാണെന്നും അവർ അമേരിക്കയെ വെറുക്കുന്നവരാണെന്നും നെതന്യാഹു വിമർശിച്ചു. ഇസ്രയേലിനെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരാൾക്ക് ഇത്തരം കരുത്തുറ്റ ആയുധങ്ങൾ നൽകുന്നത് വലിയ അക്രമങ്ങൾക്ക് വഴിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുർക്കി ഒരു സമാധാന ശക്തിയല്ലെന്നും നെതന്യാഹു വിമർശിച്ചു.
അത്യാധുനിക പോർവിമാനങ്ങൾ തുർക്കിയുടെ കൈവശം എത്തുന്നത് മേഖലയിലെ സുരക്ഷയെ ബാധിക്കുമെന്നാണ് ഇസ്രയേലിന്റെ ആശങ്ക. നേരത്തെ ട്രംപ് തന്നെ തന്റെ ആദ്യ ഭരണകാലത്ത് ഏർപ്പെടുത്തിയ വിലക്ക് നീക്കിക്കൊണ്ട് തുർക്കിക്ക് വിമാനങ്ങൾ നൽകാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. നിലവിൽ നാറ്റോ ഉച്ചകോടിക്കായി തുർക്കിയിലുള്ള ട്രംപ്, തുർക്കിയെ അമേരിക്കയുടെ ‘അസാധാരണ’ സഖ്യകക്ഷിയെന്നാണ് വിശേഷിപ്പിച്ചത്. തന്റെ ആദ്യ ഭരണകാലത്ത് ഏർപ്പെടുത്തിയ ഉപരോധം നീക്കാൻ അദ്ദേഹം തയ്യാറാണെന്ന സൂചനകളും നൽകി. 2019-ലാണ് റഷ്യൻ മിസൈൽ സംവിധാനം വാങ്ങിയതിന്റെ പേരിൽ എഫ്-35 പദ്ധതിയിൽനിന്ന് പുറത്താക്കിക്കൊണ്ട് തുർക്കിക്കുമേൽ യുഎസ് ഉപരോധമേർപ്പെടുത്തിയത്.
നാറ്റോ ഉച്ചകോടിക്കായി അങ്കാറയിൽ ഇറങ്ങിയതിന് ശേഷം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനുമായി സംസാരിക്കവെയാണ് ട്രംപ് ഉപരോധം നീക്കുന്ന കാര്യം അറിയിച്ചത്. ‘ഞങ്ങൾ ഉപരോധങ്ങൾ നീക്കാൻ പോവുകയാണ്’ അങ്കാറയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ ട്രംപ് പറഞ്ഞു. ഇക്കാര്യത്തിൽ കാബിനറ്റ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. തുർക്കിക്ക് എഫ്-35 വിമാനങ്ങൾ വിൽക്കുന്നതിനുള്ള സാധ്യത ‘തീർച്ചയായും പരിഗണിക്കും’ എന്നും യുഎസ് പ്രസിഡന്റ് അറിയിച്ചു. ഇസ്രയേൽ നേതാവിന് ‘ആരാണ് ബോസ്’ എന്ന് കൃത്യമായി അറിയാമെന്ന ട്രംപിന്റെ മുൻപത്തെ പ്രസ്താവനകളെയും നെതന്യാഹു അഭിമുഖത്തിൽ ലഘൂകരിച്ചു. തങ്ങൾ തമ്മിൽ വലിയ ഭിന്നതകളില്ലെന്നും മിക്കവാറും എല്ലാ പ്രധാന വിഷയങ്ങളിലും ഒരേ നിലപാടിലാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയുടെ താൽപ്പര്യങ്ങൾ ട്രംപും ഇസ്രയേലിന്റെ താൽപ്പര്യങ്ങൾ താനും സംരക്ഷിക്കുന്നുവെന്നും, മിക്കപ്പോഴും ഈ രണ്ട് താൽപ്പര്യങ്ങളും ഒന്നുതന്നെയാണെന്നും നെതന്യാഹു വിശദീകരിച്ചു. ഇറാനുമായുള്ള നിലവിലെ വെടിനിർത്തൽ കരാറിനെക്കുറിച്ച് തനിക്ക് സംശയങ്ങളുണ്ടെങ്കിലും ട്രംപിന് ഒരു അവസരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.































