തിരുവനന്തപുരം: സംസ്ഥാനത്ത് ഫേസ്ബുക്ക് വഴിയുള്ള ഹണിട്രാപ്പ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്‍. ഫേസ്ബുക്ക് ഹണിട്രാപ്പ് പുതിയ വഴികളിലൂടെയാണെന്ന് ഹൈടെക്ക് ക്രൈം എന്‍ക്വയറി സെല്‍ വ്യക്തമാക്കുന്നു.
ഫേസ്ബുക്കില്‍ ആകര്‍ഷണീയമായ ചിത്രങ്ങളുള്ളതും അപരിചിതവുമായ പ്രൊഫലുകളില്‍ നിന്നും നിങ്ങള്‍ക്ക് ഫ്രണ്ട് റിക്വസ്റ്റുകള്‍ വന്നേക്കാം. നിങ്ങള്‍ അത്തരം ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കുന്നതോടെ അവര്‍ നിങ്ങളോട് മെസ്സെഞ്ചറിലൂടെ ചാറ്റ് ചെയ്യുകയും നിങ്ങളുടെ വിശ്വാസ്യത നേടിയെടുക്കുകയും നിങ്ങളുടെ വാട്‌സാപ്പ് നമ്പര്‍ കരസ്ഥമാക്കുകയും ചെയ്യുന്നു.
തുടര്‍ന്ന് നിങ്ങളോട് വാട്‌സാപ്പിലുടെ ചാറ്റ് ചെയ്യുകയും വീഡിയോ കോള്‍ ഉള്‍പ്പടെ നടത്തുകയും അശ്ലീല മെസ്സേജുകള്‍ അയക്കുകയും ചെയ്യും. അവര്‍ പലവിധ ആപ്ലിക്കേഷനുകളുടെ സഹായത്തോടെ അവരുടെ നഗ്‌ന വീഡിയോകള്‍ എന്ന് തോന്നിക്കുന്ന വീഡിയോകള്‍ നിങ്ങളുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ച് നിങ്ങളെ പ്രലോഭിപ്പിക്കുകയും നിങ്ങളുടെ നഗ്‌നത പ്രദര്‍ശിപ്പിക്കുവാന്‍ നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
നിങ്ങള്‍ വീഡിയോ കോളിലൂടെ നഗ്‌നത പ്രദര്‍ശിപ്പിക്കുന്നത് അവര്‍ റിക്കോര്‍ഡ് ചെയ്യുകയും അതിനു ശേഷം അത് നിങ്ങളുടെ ബന്ധുക്കള്‍ക്കും കുടുബക്കാര്‍ക്കും സുഹൃത്തുകള്‍ക്കും അയച്ച് നല്‍കുമെന്ന് ഭീഷണിപ്പെടുത്തി നിങ്ങളില്‍ നിന്നും പണം തട്ടുകയും ചെയ്യും. ഗൂഗിള്‍ പേ പോലുള്ള ആപ്ലിക്കേഷനുകളിലൂടെ പണം നല്‍കാനാണ് ആവശ്യപ്പെടുന്നത്. നിങ്ങള്‍ പണം നല്‍കാന്‍ കൂട്ടാക്കാത്ത പക്ഷം ഈ വീഡിയോകള്‍ യൂടൂബില്‍ അപ്ലോഡ് ചെയ്ത് നിങ്ങള്‍ക്ക് മാനഹാനിയുണ്ടാക്കുന്നതും, കുടുബ – സാമൂഹ്യ ബന്ധങ്ങള്‍ തകരുന്ന അവസ്ഥ വരെ ഉണ്ടാക്കി എടുക്കുന്നു.
സോഷ്യല്‍ മീഡിയകളില്‍ അപരിചിതരുമായുള്ള വഴിവിട്ട ബന്ധം ചിലപ്പോള്‍ നിങ്ങളെ ചതിക്കുഴികളില്‍പ്പെടുത്തിയേക്കാം. ഇത്തരത്തില്‍ ചതിയില്‍ വീഴാതിരിക്കാന്‍ സ്വയം മുന്‍കരുതലെടുക്കണമെന്നും ഹൈടെക്ക് ക്രൈം എൻക്വയറി സെൽ മുന്നറിയിപ്പ് നൽകുന്നു.
ഉത്തരേന്ത്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചില ലോബികള്‍ ഇത്തരം തട്ടിപ്പുമായി ഇപ്പോള്‍ സജീവമാണ്. അടുത്തിടെ കേരളത്തിലേ ഒട്ടേറെ ആള്‍ക്കാര്‍ ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ട്. മാനഹാനിയും വീഡിയോ പരസ്യപ്പെടുത്തുമെന്ന ഭീഷണിയും ഭയന്ന് പരാതി നല്‍കുന്നതിന് ആള്‍ക്കാര്‍ വിമുഖത കാണിക്കുന്നുണ്ട്. അതിനാൽ സോഷ്യല്‍ മീഡിയയില്‍ വ്യക്തി വിവരങ്ങള്‍ ഒന്നും തന്നെ പരസ്യമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ഹൈടെക്ക് ക്രൈം എൻക്വയറി സെൽ മുന്നറിയിപ്പ് നൽകുന്നു.
































