ജമ്മുകശ്മീർ: സംഘര്‍ഷ ബാധിത പ്രദേശമായ ജമ്മുകശ്മീരില്‍ കുടുങ്ങിയ മലയാളി വിദ്യര്‍ത്ഥികള്‍ക്ക് നാട്ടിലെത്താന്‍ സുരക്ഷയും യാത്രാ സൗകര്യവും ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുമായി സംസാരിച്ച് കെ.സി. വേണുഗോപാല്‍ എംപി. വിദ്യാർത്ഥികൾക്ക് മതിയായ സുരക്ഷയോടെ യാത്ര സൗകര്യം ഒരുക്കാൻ വേണ്ട ക്രമീകരണം ഏർപ്പെടുത്തുമെന്ന് ജമ്മു മുഖ്യമന്ത്രി എംപിയെ അറിയിച്ചു. അതിർത്തി സംസ്ഥാനങ്ങളിൽ നിന്ന് ഡൽഹിയിലെത്തുന്ന വിദ്യാർത്ഥികൾക്ക് റിസർവേഷൻ സൗകര്യം ഉറപ്പാക്കണമെന്ന് റെയില്‍ ബോര്‍ഡ് ചെയര്‍മാനോട് വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് എംപി റെയിൽവേ ബോർഡ് ചെയർമാന് കത്തു നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഡൽഹിയിൽ നിന്ന് ഇന്ന് നാട്ടിലേക്ക് പുറപ്പെട്ട മംഗളാ എക്സ്പ്രസിൽ അധികമായി സീറ്റ് അനുവദിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇതേ റിസർവേഷൻ ക്രമീകരണം ഉറപ്പുവരുത്തണമെന്നും എംപി ആവശ്യപ്പെട്ടിട്ടുണ്ട്. ജമ്മു കശ്മീരിലെയും പഞ്ചാബിലെയും സംഘർഷ ബാധിത പ്രദേശങ്ങളിൽ നിന്ന് കേരളത്തിലേക്ക് തിരിച്ചിട്ടുള്ള മലയാളി വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ ട്രെയിനുകൾ വേണമെന്ന് വി.ശിവദാസൻ എംപിയും ആവശ്യപ്പെട്ടു. ഡോ. വി ശിവദാസൻ എംപി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. സ്പെഷ്യൽ ട്രെയിൻ അല്ലെങ്കിൽ സ്പെഷ്യൽ കമ്പാർട്ട്മെന്റുകൾ അനുവദിക്കണം എന്നാണ് ആവശ്യം.