കോട്ടയം : വിവാഹ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫി സേവനങ്ങളും നൽകുന്നതിൽ പരാജയപ്പെട്ട കൊച്ചി കലൂര്‍ പിക്കോളോ വെഡ്ഡിംഗ്സും അതിന്റെ ഉടമ ഫ്രൈമര്‍ ബേസില്‍ എല്‍ദോസും ഉത്തരവാദികളാണെന്ന് കോട്ടയം ഉപഭോക്ത കമ്മീഷൻ. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളുടെ ഓർമ്മകൾ നിലനിർത്താൻ പണം നൽകിയ പരാതിക്കാർക്ക് പിക്കോളോ വെഡ്ഡിംഗ്സിന്റെ വീഴ്ചകൾ വലിയ മാനസിക വേദനയും ബുദ്ധിമുട്ടും ഉണ്ടാക്കിയെന്ന് നിരീക്ഷിച്ച കമ്മീഷൻ നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപയും സേവനത്തിന്റെ മൂല്യമായി കൈപ്പറ്റിയ പണവും തിരിച്ചു നൽകുവാൻ ഉത്തരവിട്ടു. പൊന്‍കുന്നം കൊച്ചുപറമ്പില്‍ വീട്ടില്‍ ഡോക്ടര്‍ ഓസ്റ്റിന്‍ ഉമ്മച്ചനും ഡോക്ടര്‍ കാവ്യ സന്തോഷും കോട്ടയം ഉപഭോക്ത കോടതിയില്‍ നല്‍കിയ പരാതിയിലാണ് ഫോറം പ്രസിഡന്റ് മനുലാല്‍ വി.എസ്, അംഗങ്ങളായ ബിന്ദു ആര്‍, കെ.എം.ആന്റോ എന്നിവര്‍ ചേര്‍ന്ന് വിധി പ്രസ്താവിച്ചത്.
സോഷ്യല്‍ മീഡിയാ പരസ്യങ്ങളില്‍ ആകൃഷ്ടരായി ഡോക്ടര്‍ ഓസ്റ്റിന്‍ ഉമ്മച്ചന്‍ തന്റെ വിവാഹത്തിന്റെ ഫോട്ടോഗ്രാഫിയും വീഡിയോഗ്രാഫിയും എടുക്കുന്നതിന് കൊച്ചി പിക്കോളോ വെഡ്ഡിംഗ്സിനെ ഏല്‍പ്പിക്കുകയായിരുന്നു. വരന്റെയും വധുവിന്റെയും ഭാഗത്തുനിന്നുമുള്ള വീഡിയോയും ഫോട്ടോയും എടുക്കുന്നതിന് 95,000 രൂപയായിരുന്നു കരാര്‍ തുക. ഈ പാക്കേജിൽ കാൻഡിഡ് ഫോട്ടോഗ്രാഫി, ക്രിയേറ്റീവ് സിനിമാട്ടോഗ്രഫി, വിവാഹദിനത്തിലെ ഹെലികാം കവറേജ്, ആൽബങ്ങൾ, റോ വീഡിയോകളുടെ സോഫ്റ്റ് കോപ്പികൾ, മൂന്ന് വിവാഹ റീലുകൾ, ഒരു ഹൈലൈറ്റ് വീഡിയോ, വിവാഹ സ്റ്റോറി യുഎസ്ബികൾ തുടങ്ങിയ സേവനങ്ങൾ ഉൾപ്പെട്ടിരുന്നു.
കരാറില്‍ ഏര്‍പ്പെട്ടപ്പോള്‍ അഡ്വാന്‍സായി 10,000 രൂപയും വിവാഹദിനത്തിൽ 70,000 രൂപയും ഉള്‍പ്പെടെ ആകെ 80,000 രൂപ പിക്കോളോ വെഡ്ഡിംഗ്സിന് നൽകി. എന്നാൽ കരാറിൽ സമ്മതിച്ചിരുന്ന പല സേവനങ്ങളും ഇവര്‍ നല്‍കിയില്ല. പ്രത്യേകിച്ചും വിവാഹദിനത്തിൽ ഹെലികാം സേവനം നൽകിയില്ല. നിരവധി ഡെലിവറബിളുകൾ വിതരണം നൽകില്ലെന്ന് മാത്രമല്ല വിവാഹ ഹൈലൈറ്റ് വീഡിയോ വൈകിയാണ് എത്തിക്കുകയും ചെയ്തത്. വിവാഹ റീലുകൾ നൽകിയതുമില്ല. സോഫ്റ്റ് കോപ്പികളും റോ വീഡിയോ ഫൂട്ടേജുകളും അപൂർണ്ണമായിരുന്നു, പ്രത്യേകിച്ച് വധുവിന്റെ ഭാഗത്തെ പ്രധാന പരിപാടികൾ. ഹെലികാം സേവനം നല്‍കാന്‍ കഴിയാതിരുന്നതിന് ആകെത്തുകയില്‍ നിന്നും 15000 രൂപ പിക്കോളോ വെഡ്ഡിംഗ്സ് പിന്നീട് കുറവ് ചെയ്തിരുന്നു.
പരാതിക്കാർ തങ്ങളുടെ ബാധ്യതകൾ നിറവേറ്റിയ സത്യസന്ധരായ ഉപഭോക്താക്കളാണെന്ന് കമ്മീഷൻ കണ്ടെത്തി. എതിർകക്ഷി വാഗ്ദാനം ചെയ്ത നിരവധി സേവനങ്ങൾ പരാതിക്കാർക്ക് നൽകുന്നതിൽ പരാജയപ്പെട്ടുവെന്നും അപൂർണ്ണവും വികലവുമായ ഔട്ട്‌പുട്ടുകൾ നൽകിക്കൊണ്ട് എതിർ കക്ഷി കരാറിന്റെ നിബന്ധനകളിൽ നിന്ന് വ്യതിചലിച്ചുവെന്നും അതുവഴി സേവനത്തിലെ പോരായ്മ ഉണ്ടായെന്നും കമ്മീഷൻ നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരന്‍ നല്‍കിയ 80,000 രൂപ 9% പലിശ അടക്കം മുപ്പത് ദിവസത്തിനുള്ളില്‍ മടക്കി നല്‍കണമെന്നും നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപയും ചെലവായി പതിനായിരം രൂപയും പിക്കോളോ വെഡ്ഡിംഗ്സ് സ്ഥാപനവും ഉടമയും ചേര്‍ന്ന് നല്‍കണമെന്ന് കോട്ടയം ഉപഭോക്ത കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു.































