ഭോപ്പാൽ: മധ്യപ്രദേശിലെ സത്ന ജില്ലയിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം മൂന്ന് മാസങ്ങൾക്ക് ശേഷം പുറത്തുവന്നു. 26-കാരനായ വിപിൻ കുമാർ യാദവ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വിപിന്‍റെ ഭാര്യ ആഞ്ചൽ യാദവ്, കാമുകൻ സുനിൽ കുശ്‌വാഹ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് മാസത്തിലാണ് വിപിൻ കുമാർ യാദവിനെ കാണാതാകുന്നത്. മാർച്ച് 26-ന് വിപിന്‍റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രാംപൂർ ബാഗേലൻ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോലീസ് അന്വേഷണത്തിലാണ് വിപിന്‍റെ ഭാര്യ ആഞ്ചൽ യാദവിന് വിവാഹത്തിന് മുൻപേ തന്നെ ടികർ ഗ്രാമവാസിയായ സുനിൽ കുശ്‌വാഹയുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയത്. തങ്ങളുടെ ബന്ധം തുടരുന്നതിനായി ഭർത്താവിനെ ഒഴിവാക്കാൻ ഇരുവരും ചേർന്ന് പദ്ധതിയിടുകയായിരുന്നു.
സുനിലും കൂട്ടാളിയായ സന്ദീപും ചേർന്ന് കറങ്ങാൻ പോകാമെന്ന് പറഞ്ഞ് വിപിനെ വിശ്വസിപ്പിച്ച് കൂടെ കൂട്ടുകയും തുടർന്ന് കൊലപ്പെടുത്തുകയുമായിരുന്നു. ആദ്യം മൃതദേഹം സമീപത്തെ കിണറ്റിൽ തള്ളിയെങ്കിലും, പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ പിടിക്കപ്പെടുമെന്ന് ഭയന്ന് ഇരുവരും ചേർന്ന് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്ത് മറ്റൊരു സ്ഥലത്ത് കുഴിച്ചുമൂടി. മറ്റൊരു കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് നിർണ്ണായക വിവരം ലഭിക്കുന്നത്. തുടർന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ പ്രതി ചൂണ്ടിക്കാണിച്ച സ്ഥലത്ത് മണ്ണ് മാന്തി പരിശോധന നടത്തുകയും വിപിന്‍റെ അസ്ഥികൂടം കണ്ടെത്തുകയുമായിരുന്നു.





























