തൃശൂർ: കുന്നംകുളം ചൂണ്ടലിൽ സെൻസസ് ഉദ്യോഗസ്ഥയെന്ന വ്യാജേന വേഷം മാറിയെത്തിയ അയൽവാസിയായ യുവതി വയോധികയുടെ മാല കവർന്നു. ചൂണ്ടൽ മേലെങ്കാവ് ചാണശ്ശേരി വീട്ടിൽ തങ്കമണി (80)യുടെ മൂന്ന് പവൻ സ്വർണമാലയാണ് കവർന്നത്. വെള്ളിയാഴ്ച വൈകിട്ട് നാലോടെയായിരുന്നു സംഭവം. സെൻസസ് വിവരശേഖരണത്തിനായി എത്തിയതാണെന്ന് വിശ്വസിപ്പിച്ചാണ് യുവതി വീട്ടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് ശുചി മുറിയിൽ പോകണമെന്നാവശ്യപ്പെട്ടു. പുറത്തെ ശുചി മുറിയിൽ പോയ ശേഷം യുവതി കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാനായി അടുക്കളയിലേക്ക് പോയ വയോധികയെ പിന്തുടർന്ന് വയോധികയുടെ തല പിടിച്ച് ചുമരിൽ ഇടിച്ചതിനുശേഷം മൂന്ന് പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു.
സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. മകനും ഭാര്യയും ജോലിക്ക് പോയിരിക്കുകയായിരുന്നു.മാല പൊട്ടിക്കുന്നതിനിടെയുണ്ടായ പിടിവലിയിൽ മാലയുടെ പകുതി മാത്രമാണ് മോഷ്ടാവിന്റെ കയ്യിൽ കുടുങ്ങിയത്. ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ് വീണ തങ്കമണി ബഹളം വെച്ചതോടെ സമീപത്തെ ബന്ധുക്കൾ ഓടിയെത്തി യുവതിയെ പിടികൂടി. മോഷണത്തിനിടെ തലയ്ക്ക് പരിക്കേറ്റ ഇവരെ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളം പോലിസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. വയോധികയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് കൂടുതൽ അന്വേഷണം തുടരുകയാണ്.






























