യുഎസ്: സൂപ്പർ ഗ്ലൂ ഉപയോഗിച്ച് പല്ല് ഒട്ടിച്ച സംഭവത്തിൽ വ്യാജ ദന്തഡോക്ടർ അറസ്റ്റിലായി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം. 35 വയസുകാരിയായ എമിലി മാർട്ടിനെസ് എന്ന വ്യാജ ദന്ത ഡോക്ടര്‍ ആണ് പിടിയിലായത്. ഈ ഡോക്ടർ ചികിൽസിച്ച നിരവധി പേർക്കാണ് രോഗം മൂർച്ഛിച്ചത്. സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പരസ്യങ്ങൾ ചെയ്തായിരുന്നു തന്‍റെ വ്യാജ ദന്താശുപത്രി എമിലി ആരംഭിച്ചത്. നിങ്ങളുടെ ബജറ്റിന് താങ്ങാവുന്ന വിലയില്‍ പുഞ്ചിരി സ്വന്തമാക്കൂവെന്ന ആപ്തവാക്യമുപയോഗിച്ചാണ് ഇവർ പരസ്യം ചെയ്തിരുന്നത്. ‘വെനീർ ടെക്നീഷ്യൻ’ എന്നായിരുന്നു എമിലി സ്വയം പരിചയപ്പെടുത്തിയിരുന്നത്.
വിലക്കുറവിൽ ചികിത്സ ലഭിക്കുമെന്ന പരസ്യത്തില്‍ വിശ്വസിച്ച രോഗികൾ അവരുടെ യോഗ്യത നോക്കാതെ ചികിത്സയ്ക്കായി ക്ലിനിക്കിലെത്തുകയായിരുന്നു. എന്നാല്‍ എമിലിയുടെ ചികിത്സ കഴിഞ്ഞതോടെ രോഗികൾ കൂടുതല്‍ പ്രശ്നത്തിലായി. പല്ലുകളില്‍ നിരന്തരം അണുബാധയും വേദനയും വർധിച്ചു. പല രോഗികളുടെയും വെനീറുകൾ സൂപ്പര്‍ ഗ്ലൂ പോലുള്ള പശകൾ ഉപയോഗിച്ചായിരുന്നു യോജിപ്പിച്ചിരുന്നത് എന്ന കണ്ടെത്തല്‍ ഡോക്ടര്‍മാരെയും രോഗികളെയും ഒരു പോലെ ആശങ്കയിലാക്കി. ഫ്ലോറിഡയിലെ പിനെല്ലസ് പാർക്ക് പോലീസ് നടത്തിയ അന്വേഷണത്തില്‍ എമിലിക്ക് ദന്ത പരിശീലനമോ ദന്ത ചികിത്സാ യോഗ്യതകളോ ഉണ്ടായിരുന്നില്ല.





























